കണ്ണൂര്‍: ഇ.പി ജയരാജൻ്റെ ഭാര്യക്കും മകനും ഓഹരിയുള്ള ആയുര്‍വേദ റിസോര്‍ട്ടിന്റെ നിര്‍മാണം ആരംഭിച്ചത് അനുമതിയില്ലാതെയെന്ന് ആരോപണമുയരുന്നു. അനുമതികള്‍ പലതും നേടിയെടുത്തത് നിര്‍മാണം ആരംഭിച്ചതിന് ശേഷമാണെന്നാണ് പരാതിക്കാരനായ കെ.വി സജിന്‍ പറയുന്നത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയും റിസോർട്ട് അധികൃതർ വാങ്ങിയിരുന്നില്ലെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് ബക്കളം യൂണിറ്റ് സെക്രട്ടറികൂടിയായ സജിന്‍ പറയുന്നു.
പരാതിയുമായി മുന്നോട്ട് പോയതിനെ തുടര്‍ന്ന് സജിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സിപിഎം നീക്കിയിരുന്നു. നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നതില്‍ ജനങ്ങള്‍ക്ക് പരാതിയില്ലെന്ന റിപ്പോര്‍ട്ടാണ് തഹസില്‍ദാര്‍ സമര്‍പ്പിച്ചത്. അനുമതിയില്ലാതെ കുഴല്‍ക്കിണര്‍ കുഴിക്കുകയും, മലിനീകരണ ബോര്‍ഡിന്റെ അനുമതി വാങ്ങിയിരുന്നില്ലെന്നും വിവരാവകാശ രേഖയില്‍ വ്യക്തമായിരുന്നുവെന്നും സജിന്‍ ആരോപിച്ചു.
പദ്ധതിയുമായി ബന്ധപ്പെട്ട പരാതി ഉന്നയിച്ചതിന്റെ പേരില്‍ പുന്നക്കുളങ്ങര ബ്രാഞ്ച് അംഗത്വത്തില്‍ പുറത്താക്കുകയായിരുന്നുവെന്ന് സജിന്‍ പറയുന്നു. യോഗങ്ങള്‍ അറിയിക്കാതിരിക്കുകയും പിന്നീട് യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്ന കാരണം ചൂണ്ടിക്കാണിച്ച് പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു.
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റേയും മൈനിങ് ആന്റ് ജിയോളജി വകുപ്പിന്റേയും അനുമതി ലഭിക്കാതെയാണ് നിര്‍മാണ പ്രവര്‍ത്തനം എന്നത് പ്രചരിപ്പിച്ചതിന്റെ പേരിലാണ് സജിനെതിരെ നടപടിയുണ്ടായത്