തിരുവനന്തപുരം : ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ചുള്ള വിവാദ ഡോക്യുമെന്ററി സംസ്ഥാനത്തു പ്രദർശിപ്പിക്കാനുള്ള ശ്രമത്തിനെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കി . സമാധാന അന്തരീക്ഷം തകർക്കാനാണ് വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതാക്കൾ നീക്കത്തെ എതിർക്കുന്നത്. ഇക്കാര്യം മുൻനിർത്തി ഡോക്യുമെന്ററിയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ മുഖ്യമന്ത്രിക്കു പരാതി നൽകിയിട്ടുണ്ട്. തിരുവനന്തപുരത്ത് പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പ്രസിഡന്റ് വി.വി.രാജേഷും പോലീസില്‍ പരാതി നല്‍കി.
ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ശ്രമിച്ചാൽ തടയുമെന്ന് ബിജെപി നേതാവ് എം.ടി.രമേശ് വ്യക്തമാക്കി. , കോഴിക്കോട് നഗരത്തിൽ ഡോക്യുമെന്ററി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രദർശിപ്പിക്കുന്നതു തടയണമെന്നാവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മിഷണർക്ക് ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ കത്തു നൽകി. രാജ്യത്ത് നിരോധിച്ച ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത് കലാപമുണ്ടാക്കാനുള്ള ശ്രമമാണെന്നും കത്തിൽ പറയുന്നു.