ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബി.ബി.സി വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിച്ചേ അടങ്ങൂ എന്ന് അണികൾ വാശി പിടിക്കുമ്പോൾ ഡോക്യുമെന്ററിയെ വിമര്‍ശിച്ച് എ.കെ ആന്റണിയുടെ മകന്‍ അനില്‍ കെ. ആന്റണി രംഗത്തു വന്നു. രാഹുല്‍ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഡോക്യുമെന്ററിക്ക് അനുകൂലമായി പ്രതികരിച്ചതിനു പിന്നാലെയാണ് അനില്‍ തന്‍റെ നിലപാട് ട്വീറ്റ് ചെയ്തത്.
‘ഇന്ത്യയിലുള്ളവര്‍ ബി.ബി.സി ഡോക്യുമെന്ററിക്ക് രാജ്യത്തെ സ്ഥാപനങ്ങളേക്കാള്‍ പ്രാധാന്യം കല്‍പിക്കുന്നത് അപകടകരമാണ്. ഇത് നമ്മുടെ പരമാധികാരത്തെ ദുർബലമാക്കുന്ന നിലപാടാണ്. മുന്‍വിധികളുടെ ദീര്‍ഘചരിത്രമുള്ളതും ബ്രീട്ടീഷ് ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്നതുമായ ചാനലാണ് ബിബിസി. കൂടാതെ, ഇറാഖ് യുദ്ധത്തിന്റെ പിന്നിലെ തലച്ചോറാണ് ജാക്ക് സ്‌ട്രോ, എന്നാണ് അനില്‍ കെ. ആന്‍റണി ട്വീറ്റ് ചെയ്തത്.