വയനാട്: കൊവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ അന്തര്‍സംസ്ഥാന ചെക്ക് പോസ്റ്റുകളില്‍ കേരളം പരിശോധന ശക്തമാക്കി. കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വയനാട്ടിലെ എല്ലാ ചെക്ക് പോസ്റ്റുകളിലും കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കും. അതിര്‍ത്തി ഗ്രാമങ്ങളിലെ തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ഇളവ് നല്‍കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കടക്കാന്‍ ആര്‍ടിപിസിആര്‍ അല്ലെങ്കില്‍ ഡബിള്‍ ഡോസ് വാക്സിന്‍ സർട്ടിഫിക്കറ്റ് നിര്‍ബന്ധമായും കാണിക്കേണ്ടതുണ്ട്. ചെക്ക്പോസ്റ്റുകളില്‍ ഡ്യൂട്ടിയ്ക്ക് നിൽക്കുന്ന ജീവനക്കാര്‍ കൃത്യമായി ജോലി നിര്‍വഹിക്കുന്നുണ്ടോയെന്ന് ബന്ധപ്പെട്ട തഹസില്‍ദാര്‍ ഉറപ്പാക്കണം. ചെക്ക്പോസ്റ്റുകളിലെ പോലീസ് സേവനം ജില്ല പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ വിലയിരുത്തും.
കര്‍ണാടക അതിര്‍ത്തികളായ ബാവലി, മുത്തങ്ങ, തോല്‍പ്പെട്ടി ചെക്ക്പോസ്റ്റുകളിലാണ് വരും ദിവസങ്ങളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കുക. അതിര്‍ത്തി കടന്ന് ദിവസവും ജോലിക്ക് പോകുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും യാത്ര പാസ് നല്‍കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.