ദില്ലി: ലെഫ്റ്റ്നന്റ് ജനറൽ മനോജ് പാണ്ഡെയെ കരസേന ഉപമേധാവിയായി നിയമിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്. നിലവിലെ കരസേന ഉപമേധാവി ലെഫ്റ്റ്നന്റ് ജനറൽ സി പി മൊഹന്തിയുടെ കാലാവധി ഈ മാസം 31ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനമെന്നാണ് വിവരം.
അതേസമയം 1982 ഡിസംബറിലാണ് ജെനറൽ പാണ്ഡെ സൈനിക സേവനം ആരംഭിച്ചത്. ഇദ്ദേഹം യുകെയിലെ കാംബർലി സ്റ്റാഫ് കോളേജിൽ നിന്നാണ് ബിരുദം നേടിയത്. പിന്നീട് ദില്ലി നാഷണൽ ഡിഫൻസ് കോളേജിൽ നിന്നും ഉപരിപഠനം പൂർത്തിയാക്കി. തുടർന്ന് 37 വർഷത്തെ സൈനിക സേവനം കൈമുതലായുള്ള അദ്ദേഹം ഓപ്പറേഷൻ വിജയ്, ഓപ്പറേഷൻ പരാക്രം എന്നിവയിൽ ഭാഗമായിരുന്നു.
അതേസമയം നിലവിൽ കിഴക്കൻ ആർമി കമാൻഡിന്റെ ചുമതല വഹിക്കുകയാണ് ജെനറൽ പാണ്ഡെ. കശ്മീരിൽ സ്തുത്യർഹമായ സൈനിക സേവനം കാഴ്ചവെച്ചിട്ടുള്ള അദ്ദേഹം എത്യോപ്യയിലെയും എറിത്രിയയിലെയും യുഎൻ മിഷന്റെ ഭാഗമായിരുന്നു.