ദില്ലി: രാജ്യത്ത് കോവിഡിൽ കൂടുതൽ ആശ്വാസം. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,423 പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത് (Covid Updates In India). ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 3,42,96,237 ആയി. 1,53,776 പേരാണ് വിവിധ ഇടങ്ങളിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 250 ദിവസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. രാജ്യത്തിന് ആശ്വാസമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും തുടർച്ചയായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.
15,021 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 3,36,83,581 പേർ ഇതുവരെ രോഗമുക്തി നേടി. കഴിഞ്ഞ ദിവസം കൊറോണയെ തുടർന്ന് 441 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ആകെ കൊറോണ മരണം 4,58,880 ആയി. അതേസമയം രാജ്യത്ത് വാക്‌സിനേഷൻ പുരോഗമിക്കുകയാണ്. നൂറ് കോടിയിലധികം പേരാണ് വാക്‌സിൻ സ്വീകരിച്ചത്. ഇതുവരെ 1,06,85,71,879 പേർ വാക്‌സിൻ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം 10,09,045 പേരാണ് കൊറോണ പരിശോധനയ്‌ക്ക് വിധേയമായത്. ഇതോടെ ആകെ പരിശോധിച്ച സാംപിളുകളുടെ എണ്ണം 61,02,10,339 ആയി ഉയർന്നു.
കേരളത്തിലും രോഗികളുടെ എണ്ണം കുറയുകയാണ്. സംസ്ഥാനത്ത് ഇന്നലെ 5297 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണ് നിലവിൽ ഉള്ളത്. എറണാകുളം 867, തിരുവനന്തപുരം 750, കോഴിക്കോട് 637, തൃശൂര്‍ 537, കണ്ണൂര്‍ 417, പത്തനംതിട്ട 350, കൊല്ലം 304, മലപ്പുറം 302, പാലക്കാട് 264, ഇടുക്കി 255, കോട്ടയം 228, വയനാട് 184, ആലപ്പുഴ 132, കാസര്‍ഗോഡ് 70 എന്നിങ്ങനേയാണ് ജില്ലകളിലെ രോഗബാധ. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,67,802 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,62,274 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5528 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 213 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 76,786 കോവിഡ് കേസുകളില്‍, 8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.