Sunday, May 5, 2024
spot_img

പിടിവിട്ട് കോവിഡ്,​ പകച്ച് തലസ്ഥാനം:​ തിരുവനന്തപുരത്തെ ആകെ രോഗികളുടെ എണ്ണം പതിനായിരത്തോട് അടുക്കുന്നു; വെല്ലുവിളിയായി ആരോഗ്യപ്രവർത്തകരുടെ ദൗർലഭ്യവും

തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം പതിനായിരത്തോട് അടുക്കുന്ന തിരുവനന്തപുരത്ത് കൂടുതൽ ചികിത്സാകേന്ദ്രങ്ങളൊരുക്കുന്നത് അധികൃതർക്ക് കനത്ത വെല്ലുവിളിയാണ്. ഡോക്ടർമാരുടേയും, ആരോഗ്യപ്രവർത്തകരുടെയും ദൗർലഭ്യമാണ് പ്രഥമഘട്ട ചികിത്സാകേന്ദ്രങ്ങളുടെ പ്രധാന പ്രതിസന്ധി. പരമാവധി ആളുകളെ വീടുകളിൽ പാർപ്പിച്ച് ചികിത്സിക്കുന്നതിനായിരിക്കും മുൻഗണന.

ആകെ 9519 കോവിഡ് രോഗികൾ ചികിത്സയിലുളള തിരുവനന്തപുരത്ത് സർക്കാർ സംവിധാനത്തിലുളള കിടക്കകളുടെ എണ്ണം 5,065 ആണ്. 26 കോവിഡ് പ്രഥമഘട്ട ചികിത്സാകേന്ദ്രങ്ങളിലായി 3100 കിടക്കകളാണുളളത്. 400 കിടക്കകൾ രണ്ടാംഘട്ട ചികിത്സാകേന്ദ്രങ്ങളിൽ ഉണ്ട്. ജനറൽ ആശുപത്രിയും മെഡിക്കൽ കോളേജും അടക്കം വിവിധ ആശുപത്രികളിലായി 1565 കിടക്കകളുമുണ്ട്.

നിലവിലെ രോഗികളിൽ പേരിൽ 45 ശതമാനം പേരും വീടുകളിലാണുളളത്. ആരോഗ്യ പ്രശ്നങ്ങൾ ഉളളവരെ മാത്രം രോഗതീവ്രത അനുസരിച്ച് കോവിഡ് കേന്ദ്രങ്ങളിലേക്കോ ആശുപത്രികളിലേക്കോ മാറ്റുക എന്നതാണ് രോഗവ്യാപനം ഉയരുന്നഘട്ടത്തിൽ ആരോഗ്യവകുപ്പ് സ്വീകരിക്കുന്ന നയം.

ജില്ലയിലെ ചികിത്സാകേന്ദ്രങ്ങളെല്ലം നിലവിൽ 90 ശതമാനവും നിറഞ്ഞിരിക്കുകയാണ്. എല്ലായിടത്തും ആവശ്യത്തിന് ആരോഗ്യപ്രവർത്തകരെ നിയോഗിക്കാനാകാത്ത സാഹചര്യമാണ്. കൂടുതൽ ആരോഗ്യപ്രവർത്തകർ രോഗബാധിതരാകുന്ന സ്ഥിതിയും തിരിച്ചടിയാണ്. എണ്ണൂറോളം കിടക്കകളുളള രണ്ട് കോവിഡ് ചികിത്സാകേന്ദ്രങ്ങൾ കൂടി ജില്ലയിൽ ഉടൻ സജ്ജമാക്കും. ഐഎംജി പോലെയുളള കേന്ദ്രങ്ങളിൽ എല്ലാ ബ്ലോക്കുകളും കോവിഡ് ചികിത്സക്കായി മാറ്റിവയ്ക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.

Related Articles

Latest Articles