ദില്ലി: കോവിഡിനെ ശക്തമായി പ്രതിരോധിച്ച് രാജ്യം(Covid India). പ്രതിദിനരോഗികളുടെ എണ്ണത്തിൽ ആശ്വാസകരമായ കണക്കുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,075 പുതിയ കോവിഡ് കേസുകൾ മാത്രമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 0.56 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. 3,383 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്‌തിയും നേടി.
ഇതോടെ 4,24,61,926 പേരാണ് രാജ്യത്ത് കോവിഡിൽ നിന്നും മുക്‌തി നേടിയത്. രാജ്യത്ത് വാക്‌സിനേഷനും നല്ല രീതിയിൽ പുരോഗമിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,81,04,96,924 വാക്‌സിൻ ഡോസുകളാണ് ഇതുവരെയായി രാജ്യത്തുടനീളം വിതരണം ചെയ്‌തത്. അതേസമയം 71 കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടു. ഇതോടെ ആകെ കോവിഡ് മരണസംഖ്യ 5,16,352 ആയി.
നിലവിൽ 27,802 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇത് മൊത്തം രോഗബാധയുടെ 0.06% മാത്രമാണ്.
കേരളത്തിൽ കഴിഞ്ഞ ദിവസം 847 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 22,683 സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കി. രോഗമുക്‌തി നേടിയവർ 1,321 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത് 3 പേർക്കുമാണ്.
അതേസമയം ചൈനയിലും യൂറോപ്പിലും കോവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഈ സഹചര്യത്തിൽ ആശ്വസിക്കാറായിട്ടില്ലെന്നും, ലോകത്ത് കോവിഡ് വ്യാപനം അവസാനിച്ചിട്ടില്ലെന്നും ഇനിയും ജാഗ്രത തുടരണമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. യുറോപ്പിലും ചൈന ഉൾപ്പടെയുള്ള ഏഷ്യൻ രാജ്യങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനിടെയാണ് സംഘടനയുടെ മുന്നറിയിപ്പ്. കഴിഞ്ഞയാഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ പല രാജ്യങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. എന്നാൽ കോവിഡിന്റെ തീവ്രത ഈ വർഷത്തോടെ അവസാനിച്ചേക്കും.ഇക്കാര്യം പൂർണമായും വാക്സിനേഷനെ ആശ്രയിച്ചിരിക്കും. ലോകരാജ്യങ്ങൾ 70 ശതമാനം ആളുകൾക്കും വാക്സിനേഷൻ നൽകിയാൽ കോവിഡിന്റെ തീവ്രതയെ ചെറുക്കാൻ കഴിയുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ.