കൊച്ചി : കോവിഡ് മഹാമാരിയുടെ ആക്കവും വേഗവും കൂട്ടി ഒമിക്രോണ്‍ വകഭേദങ്ങള്‍. ബൂസ്‌റ്റര്‍ ഡോസ് എടുത്തവർക്കും റിസൾട്ട് പോസിറ്റീവ് ആകുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഒമിക്രോണ്‍ ബാധിച്ചവര്‍ക്കുണ്ടായ സ്വാഭാവിക പ്രതിരോധത്തെ (ആന്റിബോഡി) പോലും കീഴടക്കി ഉപവകഭേദങ്ങള്‍ പിടിമുറുക്കുന്നതെന്ന് ഐ.എം.എ. ദേശീയ കോവിഡ് ടാസ്‌ക്‌ഫോഴ്‌സ് സഹചെയര്‍മാന്‍ ഡോ. രാജീവ് ജയദേവന്‍ പറഞ്ഞു
.
ഒമിക്രോണ്‍ വകഭേദത്തിന്റെ പുതിയ ലക്ഷണം ശക്‌തമായ ശരീരവേദനയാണ്. കാലുകള്‍ക്കാണ് കൂടുതൽ വേദന. നടക്കാന്‍ പോലും ബുദ്ധിമുട്ടുന്ന അവസ്ഥ. എന്നാൽ വൈറസ് വകഭേദം സ്‌ഥിരീകരിക്കാന്‍ ജനിതക ശ്രേണീകരണം നടന്നതിനുള്ള സമീപകാല റിപ്പോര്‍ട്ടുകള്‍ ലഭ്യമല്ലെന്നും വിദഗ്‌ധര്‍ പറയുന്നു.
ഹൃദയം, രക്‌തധമനി, തലച്ചോറ്, പ്രതിരോധ സംവിധാനം തുടങ്ങിയവയ്‌ക്ക് കേടുവരുത്താനുള്ള കഴിവ് പുതിയ വകദേങ്ങള്‍ക്കുണ്ട്. മാത്രമല്ല, വീണ്ടും വീണ്ടും ആക്രമിക്കുമ്പോള്‍ ഭാവി ആരോഗ്യ പ്രശ്‌നങ്ങള്‍ എന്തൊക്കെയാവും എന്നും അറിയില്ല. അതുകൊണ്ടുതന്നെ രോഗം വരാതെയിരിക്കാന്‍ പരമാവധി നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്. അടുത്തിടെ ചൈന എടുത്ത കടുത്ത നടപടികള്‍ ഇക്കാര്യങ്ങള്‍ കണക്കിലെടുത്താകാമെന്നും ഡോ. രാജീവ് ജയദേവന്‍ പറഞ്ഞു.