തിരുവനന്തപുരം:സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടത്തുന്നതിന് തടസമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വി ഭാസ്‌കരന്‍. കോവിഡ് പ്രോട്ടോകോൾ പാലിച്ച് തിരഞ്ഞെടുപ്പ് നടത്തും. തിയതി വിവിധ തലങ്ങളിലുള്ള ചർച്ചകൾക്ക് ശേഷം തീരുമാനിക്കും. തിരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി.
നിലവിലുള്ള ഭരണസമിതികളുടെ കാലാവധി നവംബർ 11 അവസാനിക്കുന്നതിനാൽ, അതിനോടകം പുതിയ ഭരണസമിതികളെ തിരഞ്ഞെടുക്കാനുള്ള നടപടികൾ പുർത്തീകരിക്കേണ്ടതുണ്ട്. ആരോഗ്യ വിദഗ്ധരുമായി നടത്തിയ ചര്‍ച്ചയില്‍ തിരഞ്ഞെടുപ്പ് നടത്താമെന്നാണ് അഭിപ്രായം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടി വരുമ്പോൾ ചെലവ് കൂടും. തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.
ഒക്ടോബർ അവസാനത്തോടെ തിരഞ്ഞെടുപ്പ് നടത്തുന്നതാണ് ഇപ്പോൾ പരിഗണനയിലുള്ളത്. എന്നാൽ തീയതി സംബന്ധിച്ച അന്തിമ തീരുമാനം വിശദമായ ചർച്ചകൾക്ക് ശേഷം കൈക്കൊള്ളും. റിട്ടേണിങ് ഓഫീസർമാരുടെ പരിശീലനം ഈ മാസം തുടങ്ങും. പ്രചാരണ പ്രവർത്തനങ്ങളിലടക്കം നിയന്ത്രണങ്ങൾ വേണ്ടിവരും. മൂന്ന് പേർ മാത്രം വീടുകളിൽ കയറിയിറങ്ങിയുള്ള പ്രചാരണം അനുവദിക്കുന്നതിനെ കുറിച്ചാണ് ഇപ്പോൾ പരിഗണിക്കുന്നത്. വരും ആഴ്ചകളില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടാകുമെന്ന മുന്നറിയിപ്പും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലുണ്ട്. പ്രചരണത്തില്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകളും പെരുമാറ്റച്ചട്ടത്തില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.