ദില്ലി: രാജ്യത്തെ കോവിഡ് കേസുകളില്‍ നേരിയ കുറവ്. 24 മണിക്കൂറിനിടെ 22,842 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 244 പേര്‍ രാജ്യത്ത് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കോവിഡ് ബാധിച്ചുള്ള ആകെ മരണം 4,48,817 ആയി ഉയര്‍ന്നു. നിലവില്‍ 2,70,557 പേരാണ് കോവിഡ് 19 ബാധിച്ച് ചികിത്സയില്‍ കഴിയുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു.
25,930 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തർ 3,30,94,529 ആയി. 97.87% ആണ് രോഗമുക്തി നിരക്ക്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.66%) 100 ദിവസമായി 3 ശതമാനത്തിൽ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.80%) 34 ദിവസമായി 3 ശതമാനത്തിൽ താഴെയായി തുടരുന്നു. ഇതുവരെ 90.51 കോടി ഡോസ് വാക്സീൻ രാജ്യമാകെ നൽകിയെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
അതേസമയം രാജ്യത്ത് 90 കോടിയിലേറെ ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. 60 വയസിന് മുകളിലുള്ളവര്‍ക്ക് മാര്‍ച്ച് ഒന്ന് മുതലാണ് വാക്സിനേഷന്‍ ആരംഭിച്ചത്. ഏപ്രില്‍ ഒന്നിന് 45ന് മുകളിലുള്ളവര്‍ക്കും നല്‍കിത്തുടങ്ങി. മേയ് ഒന്നു മുതലാണ് 18ന് മുകളിലുള്ള എല്ലാവര്‍ക്കും രാജ്യത്ത് വാക്സിന്‍ നല്‍കിത്തുടങ്ങിയത്.