തിരുവനന്തപുരം: സിപിഎം നേതാവ് ജി സുധാകരനെതിരെ പാര്‍ട്ടി നടപടി. ഇന്ന് ഉച്ചകഴിഞ്ഞ് നടന്ന സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സംസ്ഥാന സമിതി ശരിവെക്കുകയായിരുന്നു. അമ്പലപ്പുഴ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലെ നിസ്സഹകരണവും പ്രവര്‍ത്തനത്തിലെ വീഴ്ചയുമാണ് അച്ചടക്ക നടപടിക്ക് കാരണം.
സലാമിന്റെ വിജയം ഉറപ്പിക്കുന്നതിനാവശ്യമായ പ്രചാരണം നടത്തുന്നതില്‍ സുധാകരന് വീഴ്ച വന്നുവെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. അതേസമയം വീഴ്ച വരുത്തിയ സുധാകരനെതിരെ ഏത് രീതിയിലുള്ള നടപടി വേണമെന്ന ശുപാര്‍ശ റിപ്പോര്‍ട്ടില്‍ ഇല്ല. പാർട്ടിക്കുള്ളിലെ ശാസന, പാർട്ടിക്കുള്ളിലെ താക്കീത് എന്നിവകൾക്ക് ശേഷം മൂന്നാമത്തെ അച്ചടക്ക നടപടിയാണ് പരസ്യ ശാസന.
സിപിഎം സംസ്ഥാന സമിതി തീരുമാനപ്രകാരം എളമരം കരീമും, കെജെ. തോമസുമാണ് അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുണ്ടായ വീഴ്ചകൾ അന്വേഷിച്ചത്. അമ്പലപ്പുഴയിൽ മത്സരിക്കാൻ ജി.സുധാകരൻ തയ്യാറെടുത്തെന്നും എന്നാൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം സുധാകരൻ ആത്മാർത്ഥമായി പ്രവർത്തിച്ചില്ലെന്നാണ് പ്രധാന വിമർശനം.