തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാൻ രണ്ടു ദിനം മാത്രം ബാക്കി നിൽക്കെ വയനാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി കെ സുരേന്ദ്രനൊപ്പം വണ്ടൂരിൽ നടത്തിയ റോഡ് ഷോയ്ക്കിടെ സംസ്ഥാനത്തെ കോൺഗ്രസ്,സിപിഎം പാർട്ടികൾക്കെതിരെ തുറന്നടിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. സിപിഎമ്മും കോൺഗ്രസും കേരളത്തിൽ പരസ്പരം മത്സരിക്കുന്നത് നാടകമാണെന്നും ദില്ലിയിൽ പ്രണയത്തിലായിരിക്കുന്ന ഇരുകൂട്ടരും കേരളത്തിൽ മാത്രം നാടകം കളിക്കുന്നുന്നത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
“കേരളത്തിൽ രാഷ്ട്രീയ മാറ്റം വിദൂരമല്ല. കോൺഗ്രസിനെയും സിപിഎമ്മിനെയും കെട്ടുകെട്ടിച്ച് 2026ൽ കേരളത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ വരും. 2016ന് മുൻപ് അസമിൽ ബിജെപി സർക്കാർ വരുമെന്ന് ആരും പറയില്ലായിരുന്നു. 36 ശതമാനം മുസ്‌ലിം സമുദായമുള്ള സ്ഥലമാണ് അസം. അവിടെ രണ്ടു തവണ അധികാരത്തിൽ വന്നു. അതും നൂറിൽ അധികം സീറ്റുമായി. എല്ലാവരെയും ഉൾക്കൊള്ളുന്നവരാണ് ബിജെപി. എല്ലാവരുടെയും വികസനത്തിനു വേണ്ടിയാണ് ബിജെപി നിലകൊള്ളുന്നത്.
ഉത്തർപ്രദേശിൽനിന്നു തോൽപ്പിച്ചു വിട്ടയാൾ കേരളത്തിൽനിന്ന് ജയിച്ചാൽ കേരളത്തിന് അത് അപമാനമാണ്. കോൺഗ്രസിനും സിപിഎമ്മിനും രാജ്യം മുന്നോട്ടു കൊണ്ടു പോകാൻ അറിയില്ല. അതു മോദിക്ക് മാത്രമേ അറിയൂ.
പിണറായി വിജയനെ ജയിലിൽ അടയ്ക്കാത്തത് എന്തുകൊണ്ടാണെന്നു രാഹുൽ ഗാന്ധി ചോദിക്കുന്നു. കേജ്‌രിവാളിനെ ജയിലിലടച്ചപ്പോൾ അദ്ദേഹം കേജ്‌രിവാളിന്റെ കൂടെ നിന്നു. പിണറായിയെ ജയിലിലടച്ചാൽ രാഹുൽ ബിജെപിയുടെ കൂടെ വരുമോ? തെരഞ്ഞെടുപ്പിനുശേഷം രാഹുൽ ഗാന്ധി എവിടെ പോകും എന്നറിയില്ല. എന്നാൽ നരേന്ദ്ര മോദി 400 സീറ്റുകളുമായി രാജ്യം ഭരിക്കും. മോദിയുടെ കീഴിൽ വികസിത ശക്തിയായി രാജ്യം മാറി. ഇനി ഏകീകൃത സിവിൽ കോഡ് വരും. 18 വയസിനു താഴെയുള്ളവരുടെ വിവാഹം രാജ്യത്ത് റദ്ദാക്കി. ശൈശവ വിവാഹം നടത്തിയതിന് അസമിൽ 12,000 പേരെ ജയിലിൽ അടച്ചു. മുത്തലാഖ് ആയാലും ഏക സിവിൽ കോഡ് ആയാലും നീതി കൊണ്ടുവരുന്നത് മോദിയാണ്.
രാഹുൽ ഗാന്ധിയെ നിങ്ങൾ മണ്ഡലത്തിൽ കണ്ടിട്ടുണ്ടോ? പിന്നെ എന്തിനു വോട്ട് നൽകണം. ടൂറിസ്റ്റ് വീസയിൽ എത്തിയ വിനോദസഞ്ചാരി മാത്രമാണു രാഹുൽ ഗാന്ധി” – ഹിമന്ത ബിശ്വ ശർമ പറഞ്ഞു . മുൻ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനവും റോഡ് ഷോയിൽ പങ്കെടുത്തു.