അഗര്‍ത്തല : നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനായി ശത്രുത മറന്ന് ഒന്നിച്ച സിപിഎം കോൺഗ്രസ് സഖ്യത്തിന് കനത്ത തിരിച്ചടി. സിപിഎം. എംഎല്‍എ മൊബഷര്‍ അലിയും കോണ്‍ഗ്രസ് നേതാവ് ബില്ലാല്‍ മിയയുമാണ് ബി.ജെ.പിയില്‍ ചേക്കേറാനൊരുങ്ങുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇരു പാർട്ടികളുടെയും ത്രിപുരയിലെ ന്യൂനപക്ഷ മുഖങ്ങളാണ് ഇരുവരും എന്നത് കാര്യങ്ങൾ സങ്കീർണ്ണമാക്കും എന്നുറപ്പാണ്
ബൊക്‌സാനഗറില്‍ നിന്നും രണ്ടുവട്ടം എം.എല്‍.എയായിരുന്നു ബില്ലാല്‍ മിയ. ഇരുപാര്‍ട്ടികളുടേയും സംസ്ഥാനത്തെ മുതിര്‍ന്ന ന്യൂനപക്ഷ മുഖങ്ങളാണ് ഇരുവരും. മൊബഷര്‍ അലിയുടെ സിറ്റിങ് സീറ്റ് സഖ്യത്തിന്റെ ഭാഗമായി കോണ്‍ഗ്രസിന് വിട്ടുനല്‍കിയിരുന്നു. ചര്‍ച്ചകള്‍ക്കായി മൊബഷര്‍ അലി ദില്ലിയിലെത്തിയിട്ടുണ്ട്
അതേസമയം, ത്രിപുര വിഭജിച്ച് വിശാല തിപ്രലാന്‍ഡ് എന്ന പ്രത്യേക സംസ്ഥാനം രൂപീകരിക്കണം എന്ന ആവശ്യമുന്നയിക്കുന്ന ഗോത്രവര്‍ഗ പാര്‍ട്ടി തിപ്ര മോത്ത തിരഞ്ഞെടുപ്പില്‍ ആരുമായും സഖ്യത്തിനില്ലെന്ന് അറിയിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ പ്രദ്യോത് മാണിക്യ ദേബ് ബര്‍മനാണ് ഇക്കാര്യം അറിയിച്ചത്. ദില്ലിയിലെത്തി ആഭ്യന്തരമന്ത്രി അമിത് ഷായുമായും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുമായും പ്രദ്യോത് നേരത്തെ ചര്‍ച്ച നടത്തിയിരുന്നു.