റിയാദ് : സൗദി അറേബ്യ ക്ലബായ അൽ നസറിൽ ചേരുന്നതിനു അവസാന നിമിഷം വരെയും ലാലിഗ വമ്പൻമാരായ റയൽ മഡ്രിഡിൽനിന്ന് ഓഫർ വരുമെന്ന പ്രതീക്ഷയിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയെന്നു സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്തു. 37 വയസ്സുകാരനായ പോർച്ചുഗൽ സൂപ്പർ താരത്തിന് തന്റെ പഴയ ക്ലബിലേക്കു തിരികെ പോകാമെന്നും കരിയർ റയലിൽ അവസാനിപ്പിക്കാമെന്നും അതിയായ ആഗ്രഹമുണ്ടായിരുന്നു.
പോർച്ചുഗൽ ലോകകപ്പിൽനിന്നു പുറത്തായതിനു പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മഡ്രിഡിന്റെ ഗ്രൗണ്ടിൽ പരിശീലനം നടത്തുന്ന ചിത്രങ്ങൾ പുറത്തുവന്നതിൽ അദ്ദേഹത്തിൻെറ ആരാധകരും ആവേശത്തിലായിരുന്നു. ക്രിസ്റ്റ്യാനോയുടെ മകൻ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് റയൽ മഡ്രിഡ് അക്കാദമിയിൽ തിരികെ ചേരുകയും ചെയ്തു. എന്നാൽ ഒരുമാസത്തിലേറെ കാത്തിരുന്നിട്ടും ഫലമില്ലാതായതോടെയാണ് റൊണാൾഡോ സൗദി ക്ലബുമായി കരാറൊപ്പിട്ടത്. രണ്ടര വർഷത്തേക്കാണ് കരാർ.