Sunday, May 5, 2024
spot_img

കൊടുംക്രൂരത!;പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തുകൊലപ്പെടുത്തി;
അയൽക്കാരായ മൂന്ന് പ്രതികളിൽ രണ്ട് പേർ പിടിയിൽ

ആഗ്ര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അയൽക്കാരായ മൂന്നുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തുകൊലപ്പെടുത്തി.ഉത്തർപ്രദേശിലെ മഥുരയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു കൊടുംക്രൂരത നടന്നത്.പതിനാലുവയസ്സുകാരിയായ പെൺകുട്ടിക്കൊപ്പം സംഭവസ്ഥലത്തുണ്ടായിരുന്ന ഒമ്പതുവയസ്സുള്ള സഹോദരി ഓടിരക്ഷപ്പെട്ടു വിവരം പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

സഹോദരിക്കൊപ്പം പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാനായി വീടിന് സമീപത്തെ വയലിലേക്ക് പോയ പെൺകുട്ടിയാണ് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. അയൽക്കാരായ മൂന്ന് യുവാക്കൾ പെൺകുട്ടിയെ കടന്നുപിടിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇതോടെ ഒപ്പമുണ്ടായിരുന്ന സഹോദരി ഓടിരക്ഷപ്പെട്ട് വീട്ടിലെത്തി വിവരമറിയിച്ചു.തുടർന്ന് പെൺകുട്ടിയുടെ ബന്ധു വയലിൽ എത്തി നടത്തിയ തിരച്ചിലിലാണ് പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇദ്ദേഹത്തിന്റെ ബഹളം കേട്ടെത്തിയ നാട്ടുകാർ പ്രതികളിൽ രണ്ടുപേരെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.ഒരാൾ രക്ഷപ്പെട്ടു.ഏറെ ഭയന്നാണ് ഒമ്പതുവയസ്സുകാരി വന്നതെന്നും സഹോദരി എവിടെയാണെന്ന് കൃത്യമായി കാണിച്ചുനൽകാൻ പോലും അവൾക്ക് കഴിഞ്ഞിരുന്നില്ലെന്നും പെൺകുട്ടികളുടെ അമ്മാവൻ മാധ്യമങ്ങളോട് പ്രതികരിച്ചു. വയലിൽ എത്തിയപ്പോളാണ് മധ്യഭാഗത്തുനിന്ന് ഒരു മൊബൈൽഫ്ളാഷ് മിന്നുന്നത് ശ്രദ്ധയിൽപ്പെട്ടത്.

ഇതോടെ താൻ ബഹളംവെച്ച് അവിടേക്ക് ഓടി. അവർ മൂന്നുപേരുണ്ടായിരുന്നു. അവിടെ എത്തിയപ്പോളാണ് 14 വയസ്സുകാരിയെ നിലത്തുകിടക്കുന്ന നിലയിൽ കണ്ടത്. കുട്ടിയെ ബലാത്സംഗം ചെയ്ത് ദുപ്പട്ട കഴുത്തിൽ മുറുക്കിയാണ് കൊലപ്പെടുത്തിയത്. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് പിന്നീട് രണ്ടുപ്രതികളെ പിടികൂടിയതെന്നും ബന്ധു പറഞ്ഞു.

അതേസമയം, കുടുംബത്തിന്റെ പരാതിയിൽ മൂന്നുപേർക്കെതിരേ കേസെടുത്തതായും ഇതിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതായും റൂറൽ എസ്‌പി. ത്രിഗൻ ബൈസൺ അറിയിച്ചു. 22, 20 വയസ്സ് പ്രായമുള്ളവരാണ് അറസ്റ്റിലായത്. മൂന്നാമന്റെ പ്രായം 21 വയസ്സാണ്. രക്ഷപ്പെട്ട ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്നും ഇയാളെ ഉടൻ പിടികൂടാനാകുമെന്നും റൂറൽ എസ്‌പി. പറഞ്ഞു.

Related Articles

Latest Articles