പാലക്കാട്: തോമസ് ഐസക്കിന്റെ “കോമാളിവേഷം” പരാമർശത്തിൽ പ്രതികരിച്ച് നടനും പാലക്കാട് നിയമസഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥിയുമായ രമേഷ് പിഷാരടി. ഐസക്കിന് അങ്ങനെ പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നു പറഞ്ഞ പിഷാരടി, തനിക്ക് അതേ അഭിപ്രായസ്വാതന്ത്ര്യമുള്ളതോടൊപ്പംതന്നെ സംസ്‌കാരവുമുണ്ടെന്നും കൂട്ടിച്ചേർത്തു. സംസ്‌കാരം സമരംചെയ്താൽ കിട്ടുന്ന ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു. കോമാളി വേഷം കെട്ടുന്ന ഇത്തരം നടന്മാരെ സ്ഥാനാര്‍ത്ഥിയാക്കിയിട്ട് വോട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോയെന്നായിരുന്നു’ പിഷാരടിക്കെതിരെ തോമസ് ഐസക് നടത്തിയ പരാമർശം.
“ഐസക്കിനോടൊപ്പം നിന്ന് മറുപടി പറയാനില്ല. അനാവശ്യപരാമർശങ്ങൾക്ക് ഞാനില്ല. എല്ലാറ്റിനും മറുപടി പറയാൻ എനിക്ക് കഴിയില്ല. എനിക്ക് സംസ്കാരം കൂടിയുണ്ട്. സംസ്കാരം സമരം ചെയ്താൻ കിട്ടുന്നതല്ല. എനിക്ക് എല്ലാവരോടും സ്നേഹം മാത്രം. മറുപക്ഷത്താണെങ്കിൽ ആരെയും വിലകുറച്ച് കാണുന്ന സമീപനം ശരിയല്ല. നിരവധി കലാപ്രസ്ഥാനങ്ങളെ കൊണ്ടുനടന്നവരാണ് കലാകാരന്മാരെ വിലകുറച്ച് കാണുന്നത്. പാലക്കാട് എല്ലാ പ്രചാരണങ്ങൾക്കും മുകളിൽ ജനങ്ങൾ എന്റെ സ്ഥാനാർത്ഥിത്വം ഏറ്റെടുത്തുകഴിഞ്ഞു. സാധാരണ സിനിമയെ കുറിച്ച് പറയാറുണ്ട്, മൗത്ത് പബ്ലിസിറ്റി ലഭിച്ചാൽ വിജയം ഉറപ്പെന്ന്. അതാണിവിടെയും കാണുന്നുണ്ട്. നടക്കുന്ന എല്ലാ പ്രചാരണവും ജനം എല്ലാം മനസിലാക്കുന്നുണ്ട്”- രമേഷ് പിഷാരടി പറഞ്ഞു.

