ദില്ലി: ഇന്‍റര്‍നെറ്റ് ഉപയോഗത്തിന് നിലവിലെ ഐടി നിയമം പൊളിച്ചെഴുതുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ . രാജ്യത്ത് ഇന്റർനെറ്റ് ഉപയോഗത്തിന് പുതിയ ഡിജിറ്റൽ നിയമം കൊണ്ടുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്‍റര്‍നെറ്റ് ഉപയോഗത്തിനും സമൂഹമാധ്യമ ഇടപെടലുകള്‍ക്കും മാര്‍ഗനിര്‍ദേശങ്ങളുണ്ടാകും. ജനങ്ങളുടെ അഭിപ്രായം വ്യക്തമായി മനസ്സിലാക്കിയ ശേഷം മാത്രമേ കരട് തയാറാക്കുകയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
ഇൻ്റർനെറ്റ് ഉപയോഗത്തിൽ തുല്യത, സുരക്ഷ, വിശ്വാസം എന്നിവ ഉറപ്പാക്കുന്നതാകും പുതിയ നിയമമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ ജനങ്ങളുടേയും പ്രൊഫഷണലുകളുടേയും അഭിപ്രായങ്ങളും നിർദേശങ്ങളും കൂടി പരിഗണിച്ചാകും പുതിയ ഡിജിറ്റൽ നിയമം നടപ്പിലാക്കുക . ഇടനിലക്കാർ ഉപയോക്താക്കളോട് ഉത്തരവാദിത്തമുള്ളവരായിരിക്കണമെന്നും ചില നിയമങ്ങൾക്ക് നിലവിൽ മാറ്റം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.