മുംബൈ:ഒമിക്രോൺ ഭീതി മൂലം ദക്ഷിണാഫ്രിക്കൻ പര്യടനം മാറ്റിവച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് പര്യടനം നീട്ടിവച്ചത്. ഒമിക്രോൺ വകഭേദം കണ്ടെത്തിയെന്ന് ആദ്യമായി റിപ്പോർട്ട് ചെയ്ത ദക്ഷിണാഫ്രിക്ക, ‘ഹൈ റിസ്ക്’ വിഭാഗത്തിൽ വരുന്ന രാജ്യമാണ്.
ഈ സാഹചര്യത്തിലാണ് പര്യടനം നീട്ടിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കി.
എന്നാൽ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം ഡിസംബർ 17ന് ജൊഹാനാസ്ബർഗിലാണ് ആരംഭിക്കേണ്ടിയിരുന്നത്. മൂന്നു ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും നാല് ട്വന്റി20 മത്സരങ്ങളും ഉൾപ്പെടുന്നതായിരുന്നു പര്യടനം.
ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനു മുന്നോടിയായി ഇന്ത്യ എ ടീമിനെ ദക്ഷിണാഫ്രിക്കയിലേക്ക് അയച്ചിരുന്നു.
നാല് അനൗദ്യോഗിക ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പര ദക്ഷിണാഫ്രിക്കയിൽ നടന്നുവരുന്നതിനിടെയാണ് സീനിയർ ടീമിന്റെ പര്യടനം നീട്ടിവച്ചത്.
ഗുജറാത്ത് താരം പ്രിയങ്ക് പഞ്ചലിന്റെ നേതൃത്വത്തിലാണ് ഇന്ത്യ എ ടീം ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തുന്നത്. മലയാളി താരം ദേവ്ദത്ത് പടിക്കലും ടീമിൽ അംഗമാണ്.