തിരുവനന്തപുരം : ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള സമയ പരിധി വീണ്ടും നീട്ടി. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ ഹെൽത്ത് കാർഡിലുള്ള നിയമനടപടികൾ ഒരു മാസത്തിന് ശേഷം ആയിരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ഇത് രണ്ടാം തവണയാണ് ഹെൽത്ത് കാർഡ് എടുക്കുന്നതിനുള്ള സമയപരിധി നീട്ടുന്നത്. എത്രപേര്‍ ഹെൽത്ത് കാർഡ് എടുത്തു എന്ന കാര്യത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. ഇന്നലെ ആയിരുന്നു ഹെൽത്ത് കാർഡ് എടുക്കാൻ സർക്കാർ നൽകിയ സമയ പരിധി അവസാനിച്ചത്. എന്നാൽ ഹോട്ടൽ റസ്റ്ററന്‍റ് സംഘടനാ പ്രതിനിധികളുടെ അഭ്യർത്ഥന മാനിച്ച് എല്ലാവർക്കും ഹെൽത്ത് കാർഡ് ലഭ്യമാക്കാനായി ഒരു മാസം കൂടി സാവകാശം നൽകിയിരിക്കുകയാണ്. ഇനിയൊരു സാവകാശം ഉണ്ടാവില്ലെന്നും അതിനാൽ എല്ലാവരും കാലാവധി അവസാനിക്കുന്നതിനുള്ളിൽ തന്നെ നിയമപരമായി ഹെൽത്ത് കാർഡ് എടുക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
ഭക്ഷ്യവിഷബാധയെ തുടർന്ന് ജനങ്ങൾ മരിക്കുന്ന സാഹചര്യമുണ്ടായപ്പോഴാണ് പാഴ്സലുകള്‍ നല്‍കുന്നതിനും ജോലിക്കാരുടെ ശുചിത്വത്തിലും സര്‍ക്കാര്‍ നിയമം കര്‍ശനമാക്കിയത്. സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെല്‍ത്ത് കാര്‍ഡ് എടുക്കണമെന്നാണ് നിർദ്ദേശം