ദില്ലി: പാർലമെന്റിന്റെ ഇരു സഭകളും ഇന്ന് സംയുക്ത സേനാമേധാവി ജനറൽ ബിപിൻ സിങ് റാവത്തിന്റെയും ഭാര്യ മധുലികാ റാവത്തിന്റെയും മറ്റു സൈനികരുടെയും നിര്യാണത്തിൽ രണ്ടു മിനിട്ട് വീതം മൗനാചരണം നടത്തി.
തമിഴ്‌നാട്ടിലെ നീലഗിരിയിൽ നടന്ന ഹെലികോപ്റ്റർ അപകടത്തിലാണ് സംയുക്ത സേനാ മേധാവിയും സംഘവും കൊല്ലപ്പെട്ടത്. നേരത്തെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അപകടം സംബന്ധിച്ച പ്രസ്താവന നടത്തിയിരുന്നു.
അപകടത്തിൽ പെട്ട ഹെലികോപ്റ്റർ ഇന്നലെ ഉച്ചക്ക് 12 .15. ന് ലാൻഡ് ചെയ്യേണ്ടതായിരുന്നു 12.08 ന് എയർ ട്രാഫിക് കോൺട്രോളിന് ഹെലികോപ്റ്ററുമായുള്ള ആശയ വിനിമയം നഷ്ടമായി. രാവിലെ 11.48 നാണ് സുലൂരിൽ നിന്ന് ഹെലികോപ്റ്റർ ടേക്ക് ഓഫ് ചെയ്തത്.
രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ നേതാക്കളെല്ലാം ജനറൽ ബിപിൻ സിങ് റാവത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. ജനറലിന്റേതടക്കം മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ന് വൈകിട്ടോടെ ദില്ലിയിലെത്തിക്കും .
അതേസമയം ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് ചികിത്സയിലാണ്. വെല്ലിങ്ടണ്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്.
ഏറ്റവും വിദഗ്ധ ചികിത്സയാണ് വരുണ്‍ സിങ്ങിന് നല്‍കുന്നത്. അപകടം നടന്നയുടന്‍ വ്യോമസേന മേധാവിയോട് അവിടേക്ക് പോകാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
സൈനിക ഹെലികോപ്റ്റർ അപകടം സംയുക്ത സേന സംഘം അന്വേഷിക്കും. എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിങിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തെയാണ് അന്വേഷണം നടത്താനായി നിയോഗിച്ചിരിക്കുന്നത്