ദില്ലി :2012 ഡിസംബർ 16 നായിരുന്നു മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ദില്ലി കൂട്ടബലാത്സംഗ കേസ്.രാത്രിയിൽ സുഹൃത്തിനൊപ്പം ബസ് കാത്തുനിന്ന 26 കാരിയായ മെഡിക്കൽ വിദ്യാർഥിനി അതുവഴി വന്ന ബസിൽ കയറി. ഡ്രൈവർ ഉൾപ്പെടെ ആറു പേരാണ് ഉണ്ടായിരുന്നത്. സുഹൃത്തിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം സംഘം പെൺകുട്ടിയെ മൃഗീയമായി പീഡിപ്പിച്ചു.ആശുപത്രിയിൽ ജീവനുവേണ്ടി പോരാടിയ പെൺകുട്ടി ഡിസംബർ 29 ന് ലോകത്തോടു വിട പറഞ്ഞു. സംഭവത്തിൽ രാജ്യം ഒന്നടങ്കം ഒത്തുചേർന്ന് പ്രതിഷേധിച്ചു.പിടിയിലായ പ്രതികൾക്കു വധശിക്ഷ തന്നെ നൽകണമെന്നായിരുന്നു ജനങ്ങളുടെ ആവശ്യം. ബസ് ഡ്രൈവർ രാംസിങ്, സംഭവ ദിവസം ബസ് ഓടിച്ച സഹോദരൻ മുകേഷ് സിങ്, ജിംനേഷ്യത്തിൽ ജോലി ചെയ്യുന്ന വിനയ് ശർമ്മ, പഴക്കച്ചവടക്കാരൻ പവൻ ഗുപ്ത, അക്ഷയ് താക്കൂർ, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരായിരുന്നു പ്രതികൾ.
പ്രതികളിൽ ഒരാളായ രാംസിങ് ജയിൽവാസത്തിനിടെ ജീവനൊടുക്കി. മറ്റൊരു പ്രതി പ്രായപൂർത്തിയാകാതിരുന്നതിനാൽ മൂന്നു വർഷത്തെ തടവിനു ശേഷം ജയിൽമോചിതനായി.ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതിഷേധത്തിനായിരുന്നു അന്ന് രാജ്യം സാക്ഷ്യം വഹിച്ചത്.പിന്നാലെ നാലു പ്രതികളെ തൂക്കിക്കൊല്ലാൻ അതിവേഗ കോടതിയുടെ വിധി വന്നു. 2019 ഡിസംബർ 18ന് പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി. തൂക്കിലേറ്റുന്നതിന്റെ തലേദിവസം വരെ വധശിക്ഷ ഒഴിവാക്കാൻ ദയാഹർജികളും പുനഃപരിശോധനാ ഹർജികളും തിരുത്തൽ ഹർജികളുമടക്കം നിയമം അനുവദിക്കുന്ന എല്ലാ സാധ്യതകളും പ്രതികൾ നോക്കിയിരുന്നു.എന്നാൽ കോടതികളായ കോടതികൾ മുഴുവൻ കയറി ഇറങ്ങിയ ആ പെൺകുട്ടിയുടെ അമ്മയ്ക്ക് മുന്നിലും നിർഭയക്ക് മുന്നിലും കണ്ണ് കെട്ടിയ നീതി ദേവത കണ്ണ് തുറന്നു.2020 മാർച്ച് 20ന് പുലർച്ചെ 5.30ന് ഇന്ത്യ കണ്ട ഏറ്റവും പൈശാചിക ക്രൂരകൃത്യത്തിലെ നാലു പ്രതികളെയും തൂക്കിക്കൊന്നു.