ബെംഗളൂരു :സർക്കാരിന് നാണക്കേടുണ്ടാക്കിയ തർക്കത്തിനൊടുവിൽ പദവികളിൽനിന്നു നീക്കിയെങ്കിലും കർണാടകയിൽ വനിതാ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ പോരാട്ടം അതി രൂക്ഷമായി തുടരുന്നു. സമൂഹ മാദ്ധ്യമത്തിൽ തനിക്കെതിരെ വ്യാജവും അപകീർത്തികരവുമായ പോസ്റ്റുകൾ ഇട്ടതിന് ഐപിഎസ് ഓഫിസർ ഡി.രൂപയ്ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഐഎഎസ് ഉദ്യോഗസ്ഥ രോഹിണി സിന്ധൂരി നോട്ടിസ് അയച്ചു. 24 മണിക്കൂറിനുള്ളിൽ നിരുപാധികം മാപ്പ് എഴുതി നൽകിയില്ലെങ്കിൽ ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന് നോട്ടിസിൽ രോഹിണി മുന്നറിയിപ്പ് നൽകി.
രോഹിണിയുടെ സ്വകാര്യ ചിത്രങ്ങൾ രൂപ കഴിഞ്ഞ ദിവസം പുറത്തു വിട്ടതോടെയാണ് ഇവർ തമ്മിലുള്ള തർക്കം പരസ്യമായത്. ഉന്നത ഉദ്യോഗസ്ഥർക്ക് രോഹിണി വാട്സാപ്പിലൂടെ അയച്ചു കൊടുത്ത സ്വന്തം നഗ്നചിത്രങ്ങൾ പിന്നീട് ഡിലീറ്റ് ചെയ്തെന്നുമുള്ള സ്ക്രീൻഷോട്ടുകളും രൂപ പുറത്തു വിട്ടിരുന്നു. തർക്കം സ്വകാര്യ ചിത്രങ്ങൾ പുറത്തു വിടുന്നതിൽ വരെയെത്തിയപ്പോൾ ഇരുവരെയും പദവികളിൽനിന്നു സർക്കാർ നീക്കി.
ഐഎഎസ് ഉദ്യോഗസ്ഥയായ രോഹിണി സിന്ധൂരിയെ ദേവസ്വം കമ്മിഷണർ സ്ഥാനത്തു നിന്നും ഐപിഎസ് ഉദ്യോഗസ്ഥയായ ഡി.രൂപയെ കരകൗശല വികസന കോർപറേഷൻ എംഡി സ്ഥാനത്തു നിന്നുമാണ് ഒഴിവാക്കിയത്. നിലവിൽ ഇരുവർക്കും പുതിയ ചുമതലകൾ നൽകിയിട്ടില്ല.