ദില്ലി : തീരപരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച ആലപ്പുഴയിലെ പൂച്ചാക്കൽ പാണാവള്ളി നെടിയതുരുത്തിലെ കാപികോ റിസോർട്ട് പൊളിക്കുന്നതു സംബന്ധിച്ച് അന്ത്യ ശാസനവുമായി സുപ്രീം കോടതി. പൊളിക്കൽ നടപടികൾ മാർച്ച് 28നകം പൂർത്തിയായില്ലെങ്കിൽ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന് സുപ്രീം കോടതിയുടെ വ്യക്തമാക്കി. ജസ്റ്റിസുമാരായ സുധാൻഷു ദുലിയ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് മുന്നറിയിപ്പ് നൽകിയത്.
റിസോർട്ട് പൂർണമായും പൊളിക്കാത്തപക്ഷം മാർച്ച് അവസാനത്തോടെ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യത്തിനു നടപടി ആരംഭിക്കുമെന്നാണ് സുപ്രീം കോടതി ഇപ്പോൾ അറിയിച്ചിരിക്കുന്നത്. അതേസമയം, പൊളിക്കൽ നടപടി ആരംഭിച്ചതായും എന്നാൽ തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതിക്കുവേണ്ടിയാണ് പൊളിക്കൽ നടപടി താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നതെന്നും സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ സ്റ്റാൻഡിങ് കോൺസൽ സി.കെ. ശശി സുപ്രീംകോടതിയെ അറിയിച്ചു.
തീരപരിപാലന നിയമം കാറ്റിൽ പറത്തി നിർമ്മിച്ച റിസോർട്ട് പൊളിക്കണമെന്നു മൂന്നു വർഷങ്ങൾക്കു മുൻപ് 2020 ജനുവരിയിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാൽ കോവിഡ് സാഹചര്യത്തെത്തുടർന്ന് വൈകിയ പൊളിക്കല്‍ പിന്നീട് 2022 സെപ്റ്റംബർ 15നാണു ആരംഭിച്ചത്.