ഇടുക്കി: അയ്യപ്പ ഭക്തർക്ക് മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. ഭക്തരുടെ പ്രധാന പാതയായ കൊട്ടാരക്കര ദിണ്ടുക്കൽ ദേശീയ പാതയിൽ 27 ഇടങ്ങളിൽ അപകട സാദ്ധ്യത കൂടുതല്ലെന്ന് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തർ തിരഞ്ഞെടുക്കുന്ന പ്രധാന പാതയായിരുന്നു ഇത്.
കഴിഞ്ഞ ഒക്ടോബറിലുണ്ടായ കനത്ത മഴയിൽ തകർന്ന ഭാഗത്താണ് അപകട സാദ്ധ്യത കൂടുതലെന്നും എംവിഡി വ്യക്തമാക്കിയിട്ടുണ്ട്. ടാർ വീപ്പയും റിബണും ഉപയോഗിച്ച് ഇവിടങ്ങളിൽ അപകട സാദ്ധ്യത മുന്നറിയിപ്പ് നല്കിയയിട്ടുണ്ട്. ശബരിമല സീസണിൽ മുണ്ടക്കയം മുതൽ കുമളി വരെയുള്ള ഭാഗത്താണ് കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അപകടങ്ങളുടെ എണ്ണം വർദ്ധിക്കാൻ സാദ്ധ്യതയിള്ളതിനാലാണ് മുന്നറിയിപ്പ് നേരത്തെ നൽകുന്നതെന്ന് എംവിഡി അറിയിച്ചു. കൊടും വളവുകളിൽ ക്രാഷ് ബാരിയറുകളില്ലെന്നും സുരക്ഷാ മുന്നറിയിപ്പ് ബോർഡുകളും സിഗ്‌നൽ ലൈറ്റുകളും കുറവാണെന്നും നാട്ടുകാർ വ്യക്തമാക്കുന്നുണ്ട്.
മിക്ക ബോർഡുകളും കാടുമൂടി കിടക്കുകയാണ്. റോഡിലേക്ക് കയറ്റി സ്ഥാപിച്ചിട്ടുള്ള വൈദ്യുത തൂണുകളും ട്രാൻസ്‌ഫോർമറുകളും മാറ്റണം. രാത്രി കാലത്ത് അപകട സൂചന നൽകാൻ യാതൊരു സംവിധാനവുമില്ല. ഇത് സംബന്ധിച്ച് വണ്ടിപ്പെരിയാർ റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസിലെ ഉദ്യോഗസ്ഥ സംഘം തയ്യാറാക്കിയ റിപ്പോർട്ട് ഉടൻ കളക്ടർക്ക് കൈമാറും. ഉരുൾപൊട്ടലിലും മഴയിലും കുട്ടിക്കാനത്തിനും മുപ്പത്തിയഞ്ചാം മൈലിനും ഇടയിൽ ഏഴിടങ്ങളിലാണ് സംരക്ഷണ ഭിത്തി തകർന്നത്. റോഡിലേക്ക് വീണ മണ്ണും കല്ലും ഇതുവരെ മാറ്റാത്തതും അപകട സാധ്യത കൂടുതലാക്കാനാണ് സാധ്യത.