തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദേഹണ്ഡ ജോലിക്കാരും സഹായികളും ബ്രാഹ്മണര്‍ തന്നെയായിരിക്കണമെന്ന ദേവസ്വം ബോര്‍ഡിന്റെ (Guruvayur Devaswom) ക്വട്ടേഷൻ പരസ്യം മന്ത്രി കെ രാധാകൃഷ്ണന്‍ ഇടപെട്ട് പിന്‍വലിപ്പിച്ചു. ഫെബ്രുവരി 14 മുതൽ 23 വരെ നടക്കുന്ന ഈ വർഷത്തെ ഉത്സവത്തിനുളള ദേഹണ്ഡക്കാരും സഹായികളും ബ്രാഹ്‌മണരായിരിക്കണമെന്നാണ് നോട്ടീസിലുളളത് . സംഭവം ശ്രദ്ധയില്‍പെട്ടതായും ഉടന്‍ പിന്‍വലിക്കാന്‍ ദേവസ്വം കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയതായും കെ രാധാകൃഷ്ണന്‍ അറിയിച്ചു. പരസ്യത്തിനെതിരെ കടുത്ത വിമർശനം ഉയർന്നിരിന്നു.
ജോലിക്കാരുടെ പട്ടികയ്‌ക്കൊപ്പം അവരുടെ ആധാർ കാർഡ് ഹാജരാക്കണമെന്നും ക്വട്ടേഷൻ ലഭിച്ചവർ പ്രവൃത്തി ഉറപ്പിനായി ഒരുലക്ഷം രൂപ സുരക്ഷാ നിക്ഷേപം നൽകണമെന്നും നോട്ടീസിലുണ്ട്. ഇതില്‍ പറയുന്ന പ്രധാന വ്യവസ്ഥയാണ് പാചക പ്രവര്‍ത്തിക്ക് വരുന്നവരും അവര്‍ക്കൊപ്പമെത്തുന്ന സഹായികളും ബ്രാഹ്മണരായിരിക്കണമെന്നത്. നോട്ടീസിലെ നിബന്ധനകള്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരിന്നു.