ദില്ലി: പഞ്ചാബിലെ സ്വകാര്യ സർവകലാശാലയില്‍ മലയാളി വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോഴിക്കോട് എന്‍ഐടി ഡയറക്ടർ പ്രതിസ്ഥാനത്ത്.വിദ്യാർത്ഥിയുടെ ആത്മഹത്യാ കുറിപ്പിലാണ് ഡയറക്ടർക്കെതിരെ പരാമർശം ഉണ്ടായത്.
എന്‍ഐടിയിലെ പഠനം ഉപേക്ഷിക്കാന്‍ പ്രൊഫ. പ്രസാദ് കൃഷ്ണ മാനസികമായി സമ്മർദം ചെലുത്തി എന്നാണ് കുറിപ്പില്‍ പറയുന്നത്. ചേർത്തല സ്വദേശി അഗിന്‍ എസ് ദിലീപിനെയാണ് ഇന്നലെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡയറക്ടർ സ്ഥാനത്തുനിന്നും അധ്യാപകന്‍ മാറിനില്‍ക്കണമെന്നാവശ്യപ്പെട്ട് എന്‍ഐടിയിലേക്ക് എസ്എഫ്ഐ പ്രതിഷേധ മാർച്ച് നടത്തി. സംഭവത്തില്‍ പഞ്ചാബ് പോലീസ് അന്വേഷണം തുടങ്ങി. ജലന്ധറിലെ ലവ്ലി പ്രൊഫഷണല്‍ സർവകലാശാലയിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ അഗിന്‍ എസ് ദിലീപിനെ ചൊവ്വാഴ്ച വൈകീട്ടാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചേർത്തല പള്ളുരുത്തി സ്വദേശി ദിലീപിന്‍റെ മകനാണ് 21 വയസുകാരനായ അഗിന്‍. മൃതദേഹത്തിന് സമീപം കണ്ടെത്തിയ കുറിപ്പിലാണ് പ്രൊഫ പ്രസാദ് കൃഷ്ണ എന്‍ഐടിയിലെ പഠനം ഉപേക്ഷിക്കാന്‍ മാനസികമായി സമ്മർദ്ദം ചെലുത്തിയെന്ന് ആരോപിക്കുന്നത്. നേരത്തെ കോഴിക്കോട് എന്‍ഐടിയിലെ ബിടെക് വിദ്യാർത്ഥിയായിരുന്നു അഗിന്‍. പ്രൊഫ പ്രസാദ് കൃഷ്ണ ഡയറക്ടർ സ്ഥാനത്തുനിന്നും മാറിനില്‍ക്കണമെന്നാവശ്യപ്പെട്ട് വൈകീട്ടാണ് എസ്എഫ്ഐ കോഴിക്കോട് എന്‍ഐടിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്.