കൊച്ചി: നടി മഞ്ജു വാര്യർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംവിധായകൻ സനൽകുമാർ ശശിധരൻ പോലീസ് കസ്റ്റഡിയിൽ. പാറശാലയിൽ നിന്ന് നെയ്യാറ്റിൻകര പോലീസ്സാണ് സംവിധായകനെ കസ്റ്റഡിയിലെടുത്തത് എന്നാണ് വിവരം. കൊച്ചി എളമക്കര പോലീസ് സ്റ്റേഷനിലാണ് FIR രജിസ്റ്റർ ചെയ്തിരിക്കുന്നത്. പാറശാലയിൽ നാടകീയ രംഗങ്ങൾക്കിടയിലാണ് അറസ്റ്റ്. സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം അപമാനകരമായ പോസ്റ്റുകൾ പ്രസിദ്ധീകരിച്ചു എന്നതാണ് പരാതി. സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി എന്ന് കാണിച്ച് നടി മഞ്ജു വാരിയർ പോലീസില്‍ പരാതി നല്‍കിയതായി വാർത്തകള്‍ പുറത്തുവന്നിരുന്നു. കുറച്ച് കാലങ്ങളായി തനിക്കെതിരേ മോശം പ്രചരണങ്ങള്‍ നടത്തുകയാണെന്ന് കാട്ടിയാണ് മഞ്ജുവിന്റെ പരാതി. ഭീഷണിപ്പെടുത്തല്‍, ഐടി വകുപ്പുകള്‍ എന്നിവ ചേര്‍ത്ത് എളമക്കര പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കമ്മീഷണര്‍ ഓഫീസില്‍ നേരിട്ട് എത്തിയാണ് മഞ്ജു പരാതി നല്‍കിയത്.
മഞ്ജുവിന്‍റെ പരാതി ലഭിച്ചിട്ടുണ്ടെന്ന് പോലീസ് സമ്മതിച്ചെങ്കിലും ആർക്കെതിരേയാണ് പരാതിയെന്ന് പോലീസ് ആദ്യഘട്ടത്തിൽ വ്യക്തമാക്കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് സനല്‍കുമാർ ശശിധരന്‍റെ അറസ്റ്റ്. ഒരാൾപ്പൊക്കം, ഒഴിവു ദിവസത്തിലെ കളി, എസ് ദുർഗ്ഗ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് സനൽകുമാർ ശശിധരൻ. അൽപ സമയത്തിന് മുമ്പ് പോലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിക്കുമ്പോൾ അദ്ദേഹം ഫേസ്ബുക്ക് ലൈവിൽ വന്നിരുന്നു. തനിക്ക് അവയവ മാഫിയയുടെ ഭീഷണിയുണ്ടെന്നും, തന്റെയും മഞ്ജുവിന്റെയും ജീവന് ഭീഷണിയുണ്ടെന്നും അദ്ദേഹം പറയുന്നുണ്ടായിരുന്നു.