Thursday, May 9, 2024
spot_img

രക്ഷിക്കാനായില്ല; കൊല്ലത്ത് മണ്ണിടിഞ്ഞ് അപകടത്തിൽപ്പെട്ടയാളുടെ മൃതദേഹം പുറത്തെടുത്തു

കൊല്ലം: കിണര്‍ വൃത്തിയാക്കി തിരിച്ചുകയറുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. പതിനാല് മണിക്കൂർ നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. 47കാരനായ ഇരുമ്പനങ്ങാട് കൊച്ചുതുണ്ടില്‍ വീട്ടില്‍ ഗിരീഷ് കുമാറാണ് മരിച്ചത്. പെരിനാട് വെള്ളിമണ്‍ ഹൈസ്‌കൂളിനു സമീപം സ്വകാര്യവ്യക്തിയുടെ കിണര്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു കിണർ വൃത്തിയാക്കി തിരിച്ചു കയറുന്നതിനിടെ മണ്ണിടിഞ്ഞ് വീണത്. കരാറുകാരനായ വെള്ളിമണ്‍ സ്വദേശി ഹരിയാണ് ജോലി ഏറ്റെടുത്തത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇരുവരും കിണര്‍ വൃത്തിയാക്കാന്‍ തുടങ്ങിയത്. വെള്ളംവറ്റിച്ച് കിണര്‍ വൃത്തിയാക്കിയ ശേഷം ഗിരീഷ് തിരികെ കയറിയപ്പോള്‍ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.

വൈകിട്ട് ആറോടെ രണ്ടു അഗ്‌നിശമന സേനാ യൂണിറ്റുകള്‍ എത്തി മണ്ണു മാറ്റാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
തുടര്‍ന്ന് രാത്രി എട്ടോടെ വലിയ മണ്ണുമാന്തി യന്ത്രങ്ങള്‍ വരുത്തി കിണറിന്റെ മുകള്‍ഭാഗമിടിച്ച് വശങ്ങളിലെ മണ്ണുനീക്കാനാരംഭിച്ചു. രണ്ടു ജെസിബികളും രണ്ടു ചെറിയ ഹിറ്റാച്ചികളും രക്ഷാ പ്രവര്‍ത്തനത്തിനുണ്ടായിരുന്നു.

Related Articles

Latest Articles