കോഴിക്കോട്: കുറ്റ്യാടിയിൽ സിപിഎമ്മിലെ തമ്മിൽ തല്ല് തുടരുന്നു.ഇതോടെ ലോക്കൽ കമ്മിറ്റിയിൽ കൂട്ടപ്പിരിച്ചുവിടൽ നടത്തിയിരിക്കുകയാണ് പാർട്ടി നേതൃത്വം. പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകിയവർക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. കുറ്റ്യാടി ലോക്കൽ കമ്മറ്റി മെമ്പർമാരായ കെ.കെ ഗിരീശൻ, പാലേരി ചന്ദ്രൻ, കെ പി ബാബുരാജ്, ഊരത്ത് സ്‌കൂൾ ബ്രാഞ്ച് സെക്രട്ടറി കെപി ഷിജിൽ എന്നിവരെയാണ് പുറത്താക്കിയത്. ഇതോടെ സിപിഎമ്മിനുള്ളിലെ അഭിപ്രായഭിന്നതകൾ മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കുറ്റ്യാടി ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.പി വത്സൻ, സികെ സതീശൻ, കെവി ഷാജി വടയം, ഏരത്ത് ബാലൻ, എം.എം അശോകൻ എന്നിവരെ ഒരു വർഷത്തേക്കും, ലോക്കൽ കമ്മറ്റിയിലെ സി.കെ ബാബു, എ.എം വിനീത എന്നിവരെയും ആറുമാസത്തേക്കും സസ്പെന്‍ഡ് ചെയ്തു.
അതേസമയം കുറ്റ്യാടി നിയമസഭ സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകാനുള്ള തീരുമാനമാണ് വ്യാപക പ്രതിഷേധത്തിനിടയാക്കിയത്. സി.പി.എമ്മിൽ പ്രാദേശിക നേതാക്കൾ ഉൾപ്പെടെ അണിനിരന്ന പ്രതിഷേധ പ്രകടനവും കുറ്റ്യാടിയിൽ നടന്നിരുന്നു. തുടർന്ന്, സീറ്റ് കേരള കോൺഗ്രസ് സി.പി.എമ്മിന് തന്നെ തിരിച്ചു നൽകുകയും കെ.പി. കുഞ്ഞഹമ്മദ് കുട്ടിയെ സ്ഥാനാർത്ഥിയാക്കുകയുമായിരുന്നു.
എന്നാൽ കുറ്റ്യാടിയിലെ നിയമസഭ സ്ഥാനാർഥി നിർണ്ണയവുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസവും തമ്മിൽത്തല്ലും രൂക്ഷമായതോടെ നിലവിലെ കമ്മിറ്റിയെ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. പകരം അഡ്‌ഹോക് കമ്മിറ്റിയ്ക്ക് ചുമതല നൽകാനായിരുന്നു പാർട്ടി തീരുമാനം. കൂടാതെ ഏരിയ കമ്മിറ്റിയിലെ രണ്ടുപേരെയും പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതൽ പേരെയും ഇപ്പോൾ പുറത്താക്കിയിരിക്കുന്നത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona