ആലപ്പുഴ: ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി.ബാബുവിനെ സി.പി.എം ആറുമാസത്തേക്ക് സസ്‌പെന്റ് ചെയ്തു. ബിപിൻ സി.ബാബുവിന്റെ ഭാര്യ നൽകിയ ഗാർഹിക പീഡന പരാതിയെ തുടർന്നാണ് നടപടി. മർദനം,പരസ്ത്രീ ബന്ധം,ആഭിചാരക്രിയ എന്നീ ആരോപണങ്ങളാണ് ബിപിൻ സി.ബാബുവിന്റെ ഭാര്യ പരാതിയിൽ ഉന്നയിച്ചത്.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നിർദേശപ്രകാരം സി.പി.എം കായംകുളം സെക്രട്ടറി കമ്മറ്റി യോഗം ചേർന്നാണ് ബിപിൻ സി.ബാബുവിനെ സസ്‌പെന്റ് ചെയ്തത്. മൂന്ന് മാസം മുൻപാണ് ബിപിൻ സി.ബാബുവിന്റെ ഭാര്യ മിനിസ ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് പരാതി നൽകിയത്. എന്നാൽ പരാതിയിൽ നടപടികളൊന്നും ഉണ്ടായില്ല. ഇതിനെത്തുടർന്ന് ഞായറാഴ്ച എം.വി ഗോവിന്ദൻ ഉൾപ്പെട്ട സെക്രട്ടറിയേറ്റ് യോഗത്തിൽ പരാതി വീണ്ടും ചർച്ച ചെയ്തു. പരാതി സത്യമാണെന്നു തെളിഞ്ഞതിനാൽ നടപടി എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്ന് എം.വി ഗോവിന്ദൻ യോഗത്തിൽ ആവശ്യപ്പെട്ടു. തുടർന്നാണ് ബിപിൻ സി.ബാബുവിനെതിരെ പാർട്ടി നടപടിയെടുക്കുന്നത്.