തിരുവനന്തപുരം: ചിറയിന്‍കീഴ് ദുരഭിമാനമര്‍ദനക്കേസില്‍ പ്രതി ഡോ.ഡാനിഷ് പിടിയിലായി. സഹോദരിഭര്‍ത്താവ് മിഥുനെ മര്‍ദിച്ച ഡാനിഷ് ഒളിവിലായിരുന്നു. മാത്രമല്ല കേസിലെ ആകെയുള്ള പ്രതിയാണ് ഡാനിഷ്. ഇതേതുടർന്ന് അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചിരുന്നു. ഊട്ടിയിലെ ഒരു റിസോർട്ടിൽ നിന്നാണ് ഡാനിഷ് പിടിയിലായത്. പ്രതിയെ ഇന്നോ നാളെയോ തിരുവനന്തപുരത്ത് എത്തിച്ചേക്കും.
മതംമാറാന്‍ കൂട്ടാക്കത്തതിനാണ് ദീപ്തിയുടെ മുന്നില്‍ വച്ച് ഭര്‍ത്താവ് മിഥുനെ ഡാനിഷ് ക്രൂമായി മർദ്ദിച്ചത്. മിഥുന്‍ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. കഴിഞ്ഞ ആഴ്ചയാണ് ലാറ്റിന്‍കാതോലിക്ക് വിഭാഗത്തില്‍പ്പെട്ട ദീപ്തിയും ഹിന്ദു തണ്ടാര്‍ വിഭാഗത്തില്‍പ്പെട്ട മിഥുനും വിവാഹിതരായത്. ഒക്ടോബര്‍ 29 ന് ബോണക്കാട് വെച്ചായിരുന്നു വിവാഹം. എന്നാല്‍ ദീപ്തിയുടെ വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തു. ദീപ്തിയുടെ സഹോദരനായ ഡാനിഷ് എറണാകുളത്തെ സ്വകാര്യ ക്ലിനിക്കില്‍ ഡോക്ടറാണ്.
പള്ളിയില്‍ നിന്ന് വിവാഹം കഴിക്കുന്നത് സംബന്ധിച്ച് സംസാരിക്കാനായി വരണമെന്ന് പറഞ്ഞാണ് ഡാനിഷ് സഹോദരിയെയും ഭർത്താവിനെയും വിളിച്ചു വരുത്തിയത്. മതം മാറണമെന്നുമായിരുന്നു ആവശ്യം ഇത് എതിര്‍ത്തതോടെ വീട്ടിലെത്തി അമ്മയെ കണ്ട് പോകാന്‍ ഡാനിഷ് ഇരുവരോടും ആവശ്യപ്പെട്ടു. പിന്നീടായിരുന്നു മർദ്ദനം.
ഒക്ടോബര്‍ 31ന് തന്നെ ദീപ്തി ചിറയിന്‍കീഴ് പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് എടുക്കുകയോ പ്രതിയെ പിടിക്കുകയോ ചെയ്തില്ല. പരാതി എഴുതി നൽകിയില്ലെന്ന സാങ്കേതികത്വത്തിലാണ് പൊലീസ് പിടിച്ചു തൂങ്ങിയത്. മർദ്ദനത്തിൽ പുറമേയ്ക്ക് കാണാവുന്ന മുറിവുകൾ മിഥുനുണ്ടായിരുന്നില്ല. ഇത് കൊണ്ട് കാര്യമായ പരിക്കില്ലെന്ന് ഉദ്യോഗസ്ഥർ അനുമാനിക്കുകയും ചെയ്തു. വടി കൊണ്ട് തലയ്ക്കേറ്റ അടിയില്‍ മിഥുന്‍റെ പരിക്ക് ഗുരുതരമാണ്.
മിഥുനെ ആശുപത്രിയിലാക്കി പിറ്റേ ദിവസമാണ് ദീപ്തിയും കുടുംബവും ഡാനിഷിനെതിരെ പരാതി രേഖാമൂലം പൊലീസിന് നല്‍കുന്നത്. അതായത് നവംബര്‍ 1ന്. അപ്പോഴും ഡാനിഷ് തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. അന്ന് കേസെടുത്ത പൊലീസ് മൊഴി എടുക്കാനോ ഇയാളെ കസ്റ്റഡിയിലെടുക്കാനോ അപ്പോഴും തയ്യാറായില്ല.