ശ്രീനഗർ: ഇന്ത്യ- പാകിസ്ഥാൻ അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം. ഇന്ത്യൻ അതിർത്തി കടന്ന് 2.5 കിലോമീറ്റർ ദൂരം വരെ ഡ്രോൺ എത്തിയതായാണ് റിപ്പോർട്ട്. പ്രദേശത്ത് ജമ്മു കശ്മീർ പോലീസും, സൈന്യവും, അതിർത്തി സുരക്ഷാ സേനയും സംയുക്തമായി തിരച്ചിൽ നടത്തുന്നുണ്ട്. പ്രദേശത്ത് അനിഷ്ട സംഭവങ്ങൾ ഉണ്ടാകനുള്ള സാധ്യതകൾ തടയാൻ ശ്രമിച്ചുകൊണ്ടാണ് തിരച്ചിൽ ശക്തമാക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെ അർണിയ സെക്ടറിലെ ട്രെവ മേഖലയിലാണ് ഡ്രോണിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. നാട്ടുകാരാണ് ഇക്കാര്യം ജമ്മു പോലീസിനെ വിവരം അറിയിച്ചത്. തുടർന്ന് പോലീസും ഇന്ത്യൻ ആർമിയും ബിഎസ്എഫും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിക്കുകയായിരുന്നു. പാക് ഭീകരരുടെ സ്ഥിരം നുഴഞ്ഞുകയറ്റ പാതയാണ് അർണിയ.
ജമ്മുവിലെ രജൗരി ജില്ലയിലെ സുന്ദർബനി സെക്ടറി പാകിസ്ഥാൻ നിർമ്മിത ഡ്രോൺ പിടിച്ചെടുത്ത് മണിക്കൂറുകൾക്ക് ശേഷമാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്തത്. ഡ്രോൺ ഉപയോഗിച്ച് പാകിസ്ഥാനിൽ നിന്ന് ഇന്ത്യൻ അതിർത്തി പ്രദേശങ്ങളിലേക്ക് വ്യാപകമായി മയക്കുമരുന്ന്, ആയുധങ്ങൾ, പണം എന്നിവ കടത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.