തിരുവനന്തപുരം: ഇലക്ടറൽ ബോണ്ടിനെതിരെ ശബ്ദമുയർത്തുന്ന സിപിഎം രഹസ്യ അക്കൗണ്ടുകൾ എന്തിന് സൂക്ഷിക്കുന്നുവെന്ന് കേന്ദ്രമന്ത്രിയും ആറ്റിങ്ങൽ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ വി മുരളീധരൻ. ഇലക്ടറല്‍ ബോണ്ടില്‍ മാത്രം സുതാര്യത മതിയോയെന്ന് അദ്ദേഹം ചോദിച്ചു.
‘തൃശ്ശൂർ ജില്ലയിൽ മാത്രം 25 അക്കൗണ്ടുകൾ മാർക്സിസ്റ്റ് പാർട്ടിക്ക് ഉണ്ടെന്ന് ഇഡി കണ്ടെത്തി. ഈ അക്കൗണ്ടുകളില്‍ കള്ളപ്പണമാണന്ന് വ്യക്തമാണ്. തൃശ്ശൂരിലെ മാത്രം കണക്കാണ് പുറത്തുവന്നതെന്നും സംസ്ഥാനമാകെ പരിശോധിച്ചാൽ ഇതിലും കൂടുതൽ കാണുമെന്നും’ വി.മുരളീധരൻ പറഞ്ഞു.
കരുവന്നൂർ എന്നു കേട്ടാൽ മുഖ്യമന്ത്രി വാർത്താസമ്മേളനം നിർത്തി ഓടി രക്ഷപ്പെടും. മാസപ്പടിയിൽ എന്തു സേവനം നൽകി എന്ന് ഇതുവരെ വിശദീകരിച്ചിട്ടില്ല. കരുവന്നൂരിലും മാസപ്പടിയിലും ഉത്തരമില്ലാത്തവരാണ് ഇലക്ടറല്‍ ബോണ്ടിനെതിരെ പ്രചാരണം നടത്തുന്നത്. ഇഡി ബിജെപിയുടെ ഏജൻസി അല്ല. കരുവന്നൂര്‍ സംബന്ധിച്ച വാര്‍ത്ത തെറ്റെങ്കില്‍ സിപിഎം ഇഡിക്കെതിരെ കേസ് കൊടുക്കട്ടെ എന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.