ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമായ സീതാരാമത്തിന് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്. യുഎഇ ഉള്‍പ്പടെയുള്ള വിവിധ ജിസിസി രാജ്യങ്ങളിലാണ് ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന് വിവിധ രാജ്യങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബഹ്‌റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലാണ് വിലക്ക്. ആഗസ്റ്റ് 5 ന് ചിത്രം തീയേറ്ററുകളില്‍ റിലീസ് ചെയ്യാനിരിക്കെയാണ് ഇത്തരത്തിലെ നടപടി.
ഹനു രാഘവപുടിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് സീതാരാമം. മൃണാള്‍ താക്കൂറും രശ്മിക മന്ദാനയുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. 1960കളില്‍ കാശ്മീരില്‍ നടന്ന ഒരു പ്രണയ കഥയാണ് ചിത്രത്തിന്റെ പ്രമേയം. തെലുങ്കിന് പുറമേ തമിഴിലും മലയാളത്തിലും ചിത്രം പ്രദര്‍ശനത്തിന് എത്തും. സ്വപ്‍ന സിനിമയാണ് ചിത്രം നിര്‍മ്മിക്കുന്നത്. വൈജയന്തി മൂവീസ് ചിത്രം വിതരണം ചെയ്യുന്നു.
‘ലെഫ്റ്റനന്റ് റാം’ എന്ന കഥാപാത്രത്തെ ദുല്‍ഖര്‍ അവതരിപ്പിക്കുമ്പോള്‍ ‘സീത’ എന്ന കഥാപാത്രമായിട്ടാണ് മൃണാള്‍ എത്തുന്നത്. ‘അഫ്രീന്‍’ എന്ന കഥാപാത്രമായി രശ്‍മിക മന്ദാനയും അഭിനയിക്കുന്നു. സുമന്ത്, ഗൗതം മേനോന്‍, പ്രകാശ് രാജ് തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.