ദില്ലി:പോപ്പുലർ ഫ്രണ്ടിന്. വിവിധ സംസ്ഥാനങ്ങളിലെ ഓഫീസുകളിലാണ് ഇ ഡി റെയ്ഡ് നടത്തുന്നത്. ഫൗണ്ടേഷൻറെ അക്കൗണ്ടുകൾ മരവിപ്പിച്ചതിന് പിന്നാലെയാണ് ഇ.ഡി പരിശോധന.
പോപ്പുലർ ഫ്രണ്ടിന് കീഴിലുള്ള സന്നദ്ധ സംഘടനയാണ് റിഹാബ് ഫൗണ്ടേഷൻ. ഇന്നലെ ഫൗണ്ടേഷന്റെ 10 ഉം പോപ്പുലർ ഫ്രണ്ടിന്റെ 23 അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു. അക്കൗണ്ടുകളിൽ 59 ലക്ഷം രൂപയുണ്ടായിരുന്നുവെന്നാണ് ഇ.ഡി വ്യക്തമാക്കിയത്. പൊലീസും എൻ.ഐ.എയും രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി കേസെടുത്തത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ (പിഎംഎൽഎ) വ്യവസ്ഥകൾ പ്രകാരമാണ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതെന്ന് ഇ.ഡി അറിയിച്ചു. 2018ലാണ് ഇ.ഡി കേസെടുത്തത്. 2020ൽ 9 സംസ്ഥാനങ്ങളിലായി പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തി.
പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന നേതാക്കളെ ഉൾപ്പെടെ ഇ.ഡി ചോദ്യംചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ചിലരുടെ സ്വത്തുക്കൾ കണ്ടുകെട്ടി. ഇ.ഡിയുടെ കേസുകളിൽ വസ്തുതയില്ലെന്നാണ് പോപ്പുലർ ഫ്രണ്ടിൻറെ വിശദീകരണം. അതേസമയം അക്കൗണ്ടുകൾ മരവിപ്പിച്ചതിനെതിരെ പോപ്പുലർ ഫ്രണ്ട് ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇ.ഡി വലിയ രീതിയിലുള്ള ആരോപണങ്ങളാണ് പാർട്ടിക്കും സന്നദ്ധ സംഘടനകൾക്കുമെതിരെ ഉയർത്തുന്നതെന്ന് പോപ്പുലർ ഫ്രണ്ട് അറിയിച്ചു. ഇ.ഡിയുടെ നടപടിക്കെതിരെ വിവിധ സാമൂഹിക സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും രംഗത്തുവന്നിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസുകളിലും ഇ.ഡി റെയ്ഡ് നടത്താനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.