Tuesday, April 30, 2024
spot_img

ഇഡി ചോദ്യം ചെയ്യുന്നതില്‍ നിന്ന് ഒഴിവാക്കണം !കരിമണല്‍ കര്‍ത്ത വീണ്ടും ഹൈക്കോടതിയില്‍ ! ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് വാദം

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ ഇ‍ഡി നോട്ടീസിനെതിരെ സിഎംആർഎൽ എംഡി സി എൻ ശശിധരൻ കർത്ത വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ചോദ്യം ചെയ്യൽ നിന്ന് തന്നെ ഒഴിവാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശശിധരൻ കർത്ത ഹർജി നല്‍കിയിരിക്കുന്നത്. സിഎംആർഎൽ ജീവനക്കാരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഇക്കഴിഞ്ഞ തിങ്കളാഴ്ച ഹാജരാകാൻ നിർദേശമുണ്ടായിരുന്നിട്ടും ശശിധരൻ കർത്ത ഹാജരായിരുന്നില്ല.

ചോദ്യം ചെയ്യലിന്റെ പേരിൽ ഇ‍ഡി ഉദ്യോഗസ്ഥർ തങ്ങളെ മാനസികമായിപീഡിപ്പിച്ചെന്നാണ് സിഎംആർഎൽ ജീവനക്കാര്‍ ആരോപിക്കുന്നത്. വനിതാ ജീവനക്കാരിയെ 24 മണിക്കൂർ നിയമവിരുദ്ധമായി കസ്റ്റഡിയിൽ വെച്ചു. ഇ മെയിൽ ഐ ഡി, പാസ് വേർഡ് എന്നിവ നൽകാനും രഹസ്യ സ്വഭാവമുള്ള രേഖകൾ നൽകാനും നിർബന്ധിച്ചു തുടങ്ങിയവയാണ് സിഎംആർഎൽ ജീവനക്കാരുടെ ആരോപണങ്ങൾ. എന്നാൽ വനിതാ ജീവനക്കാരിയെ ചോദ്യം ചെയ്തത് വനിതാ ഉദ്യോഗസ്ഥയായിരുന്നുവെന്ന് ഇഡി അധികൃതർ വ്യക്തമാക്കി.

തവണകളിലായി 1.72 കോടി രൂപ സിഎംആർഎൽ വീണാ വിജയന്റെ കമ്പനിക്ക് നൽകിയെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ. 2016-17 മുതലാണ് എക്‌സാലോജികിന് കരിമണല്‍ കമ്പനി അക്കൗണ്ട് വഴി പണം കൈമാറുന്നത്. നല്‍കാത്ത സേവനത്തിന് പണം കൈപ്പറ്റിയത് അഴിമതിയാണെന്നാണ് ആക്ഷേപം. എക്‌സാലോജിക് കമ്പനി വലിയ തുകയുടെ സാമ്പത്തിക ഇടപാടു നടത്തിയ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും എസ്എഫ്‌ഐഒ നോട്ടീസ് അയച്ചിട്ടുണ്ട്.

വീണ വീജയൻ, എക്സാലോജിക് കമ്പനി, സിഎംആർഎൽ, പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസി എന്നിവരാണ് നിലവിൽ അന്വേഷണ പരിധിയിലുള്ളത്. സിഎംആർഎല്ലുമായുള്ള സാമ്പത്തിക ഇടപാടിന് പുറമേ വീണ വിജയന്‍റെ സ്ഥാപനം നടത്തിയ മറ്റ് സാമ്പത്തിക ഇടപാടുകളും പരിശോധിക്കുമോയെന്നത് ഇപ്പോൾ വ്യക്തമല്ല. മാസപ്പടി ആരോപണത്തിൽ പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് കൊച്ചി യൂണിറ്റില്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വിഷയത്തിൽ എസ്എഫ്ഐഒ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇഡിയുടെ നടപടി എന്നതും ശ്രദ്ധേയമാണ്.

Related Articles

Latest Articles