മുംബൈ: രാജ്യത്തെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ഐശ്വര്യ റായിക്ക് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്.
പനാമ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടി ഐശ്വര്യ റായിക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ് കിട്ടിയിരിക്കുന്നത്. മൊഴി രേഖപ്പെടുത്താൻ ഇന്നെത്തണമെന്ന് കാണിച്ചാണ് നോട്ടീസ്. എന്നാൽ ഐശ്വര്യ മറ്റൊരു തീയതി ചോദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് പ്രകാരം കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇത്തരത്തില്‍ നോട്ടീസ് അയച്ചിരിക്കുന്നത്. 2000 മുതല്‍ 2004 വരെയുള്ള വിദേശ വരുമാനം സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറാനാണ് ഐശ്വര്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഐശ്വര്യ എപ്പോള്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരാകുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഇന്ത്യയുൾപ്പെടെ 91 രാജ്യങ്ങളിലെ പ്രമുഖരുടെ കള്ളപ്പണ നിക്ഷേപ വിവരങ്ങളാണ് 2016ൽ പനാമ പാൻഡോര പേപ്പർ പുറത്തുവിട്ടത്. ഇന്ത്യയിലെ വ്യവസായികൾ, രാഷ്ട്രീയക്കാർ, അന്വേഷണം നേരിടുന്നവർ തുടങ്ങിയവരെല്ലാം പട്ടികയിലുണ്ട്.
ക്രിക്കറ്റ് താരവും മുൻ രാജ്യസഭ എംപിയുമായ സച്ചിൻ തെണ്ടുൽക്കർ, ഭാര്യ അഞ്ജലി, ഭാര്യാപിതാവ് ആനന്ദ് മേത്ത എന്നിവർ ബ്രിട്ടീഷ് വിർജിൻ ഐലൻറിൽ നിക്ഷേപം നടത്തിയെന്നും പാൻഡോര പേപ്പർ വെളിപ്പെടുത്തുന്നു.