കൊച്ചി:ബ്രഹ്മപുരത്തെ വിഴുങ്ങിയ വിഷപ്പുക അണയ്ക്കാനുള്ള ശ്രമം പന്ത്രണ്ടാം ദിവസവും തുടരുകയാണ്.തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ സേവനം ഉറപ്പുവരുത്താനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ രണ്ട് മൊബൈൽ മെഡിക്കല്‍ യൂണിറ്റുകള്‍ ഇന്ന് മുതൽ വൈറ്റില മേഖലയിൽ പ്രവര്‍ത്തിക്കും. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ നിരീക്ഷിക്കുന്നതിനും അടിയന്തര വൈദ്യ സഹായം ലഭ്യമാക്കുന്നതിനുമാണ് സംവിധാനം. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധിയാണ്
ബ്രഹ്മപുരം മാലിന്യപ്രശ്നം ഇന്ന് നിയമസഭയിൽ പ്രതിപക്ഷം സർക്കാറിനെതിരെ ഉന്നയിക്കും. 12 ദിവസമായിട്ടും പുക ഉണ്ടാക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകാത്തതും സർക്കാറിൻറെ വീഴ്ചകളും പറയാനാണ് പ്രതിപക്ഷ നീക്കം. മുഖ്യമന്ത്രിയുടെ മൗനവും ആയുധമാക്കാനാണ് പ്രതിപക്ഷ ശ്രമം. പ്രശ്നത്തിൽ ഇനി എടുക്കാൻ പോകുന്ന നടപടികൾ സർക്കാർ സഭയിൽ വിശദീകരിക്കും. അതേസമയം ബ്രഹ്മപുരത്തെ തീ ഉണ്ടാക്കാവുന്ന ദീർഘകാല ആരോഗ്യ ഭീഷണികൾ കണ്ടെത്താൻ സർക്കാർ അടിയന്തിരമായി വിദഗ്ധ പരിശോധനകൾക്ക് തയാറാകണമെന്ന് ആരോഗ്യവിദഗ്ധർ.