പാരിസ് : ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് ഫ്രഞ്ച് തലസ്ഥാനമായ പാരിസിലെ ഈഫൽ ടവറിന്റെ മൂന്നു നിലകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഭീഷണിയെത്തുടർന്ന് ഫ്രഞ്ച് പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധനകൾ തുടരുകയാണ്. പ്രാദേശിക സമയം ഇന്നുച്ചയോടെയാണ് അടിയന്തിരമായി മൂന്നുനിലകളും ടവറിനു തൊട്ടുതാഴെയുള്ള സ്ഥലത്തുനിന്നും ആളുകളെ ഒഴിപ്പിച്ചത്.
സമാന സാഹചര്യങ്ങളിൽ ഇത്തരം ഒഴിപ്പിക്കൽ നടപടികൾ സ്വീകരിക്കാറുണ്ടെന്ന് അധികൃതർ പ്രതികരിച്ചു. എന്നാൽ ഇത്തരം നടപടികൾക്ക് വളരെ അപൂർവ്വമായി മാത്രമേ ഈഫൽ ടവർ സാക്ഷ്യം വഹിച്ചിട്ടുള്ളു. 1889 ൽ നിർമ്മാണം പൂർത്തിയാക്കിയ ഫ്രാൻസിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ഈഫൽ ടവര്‍ കഴിഞ്ഞ വർഷം 6.2 ദശലക്ഷം പേർ സന്ദർശിച്ചുവെന്നാണ് കണക്കുകൾ.