മുംബൈ: മഹാരാഷ്ട്രയിൽ വിമത എം എൽ എമാരെ അയോഗ്യരാക്കാനുള്ള ഉദ്ധവ് താക്കറയുടെ നീക്കത്തിന് വെല്ലുവിളിയുമായി ഏക് നാഥ് ഷിന്‍ഡെ. ഭീഷണിക്കുമുന്നില്‍ വഴങ്ങില്ലെന്നും 12 എം.എല്‍.എമാര്‍ക്കെതിരെ നടപടിക്ക് അപേക്ഷ നല്‍കി പേടിപ്പിക്കാന്‍ കഴിയില്ലെന്നും ഏക് നാഥ് ഷിന്‍ഡെ തുറന്നടിക്കുകയും ചെയ്തു.
പന്ത്രണ്ട് വിമത എം എൽ എമാരെ അയോഗ്യരക്കാന്‍ ആക്ടിങ് സ്പീക്കര്‍ക്ക് അപേക്ഷ നല്‍കിയതായി ശിവസേന എംപി അരവിന്ദ് സാവന്ത് വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിയമം തങ്ങള്‍ക്ക് അറിയാമെന്നും ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം വിപ്പ് നിയമസഭാ പ്രവര്‍ത്തനത്തിനാണ്, യോഗങ്ങള്‍ക്കല്ല എന്നും ഷിന്‍ഡെ പറയുന്നു. ബാലാസാഹേബ് താക്കറെയുടെ യഥാര്‍ത്ഥ ശിവസേനയും ശിവസൈനികരും തങ്ങളാണ് എന്നും ഷിന്‍ഡെ പറഞ്ഞു.
എന്നാൽ, നിയമസഭാകക്ഷി നേതാവാക്കണമെന്ന് ആവശ്യവുമായി ശിവസേന വിമത നേതാവ് ഏക്നാഥ് ഷിന്‍ഡെ ഗവര്‍ണര്‍ക്കും ഡെപ്യൂട്ടി സ്പീക്കര്‍ക്കും കത്തയച്ചു. ഭാരത് ഗോഗേവാലയെ ചീഫ് വിപ്പാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
കത്ത് നല്‍കിയിരിക്കുന്നത് 37 എം.എല്‍.എമാരുടെ പിന്തുണയോടെയാണ് . ശിവസേനയുടെ ഔദ്യോഗിക ചിഹ്നത്തിനായി ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. വിമതരുമായി നേരിട്ട് ചര്‍ച്ചക്ക് തയാറാണെന്ന മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നിര്‍ദേശം ഷിന്‍ഡെ തള്ളിയിരുന്നു. ഇതോടെ വിമത എം.എല്‍.എമാരെ അയോഗ്യരാക്കുന്ന നടപടികളിലേക്ക് കടക്കാനാണ് ഉദ്ധവിന്‍റെ നീക്കം. ഇതിനിടെ രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ അടക്കം ഇന്ന് വിമത ക്യാമ്പിലേക്ക് പോകുമെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്.