തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഛത്തീസ്ഗഡിനെതിരെ വിജയ ഗാഥ രചിക്കാൻ തയ്യാറെടുത്ത് കേരളം. നാലാം ദിനത്തിൽ 126 റൺസ് കൂടി നേടിയാൽ കേരളത്തിന് വിജയത്തിലെത്താം. രണ്ടാം ഇന്നിങ്സിൽ ഛത്തീസ്ഗഡ് 89.4 ഓവറിൽ 287 റൺസെടുത്തു പുറത്തായി.
ഛത്തീസ്ഗഡ് ആദ്യ ഇന്നിങ്സിൽ 149 റൺസിനു പുറത്തായിരുന്നു. മറുപടി ബാറ്റിങിനിറങ്ങിയ കേരളം 311 റൺസെടുത്തു. ഇന്നിങ്സ് തോൽവി മുന്നിൽ കണ്ട ഛത്തീസ്ഗഡിനെ രണ്ടാം ഇന്നിങ്സില്‍ ക്യാപ്റ്റൻ ഹർപ്രീത് സിങ് ഭാട്യയുടെ ഒറ്റയാൾ പോരാട്ടമാണ് രക്ഷിച്ചത്. 228 പന്തുകൾ നേരിട്ട ഹർപ്രീത് 152 റൺസെടുത്തു. അമൻദീപ് കാരെ (85 പന്തിൽ 30), അജയ് മണ്ഡൽ (45 പന്തിൽ 22), എം.എസ്.എസ്. ഹുസൈൻ (56 പന്തിൽ 20) എന്നിവരാണ് ഛത്തീസ്ഗഡിന്റെ മറ്റു പ്രധാന സ്കോറർമാർ. ആദ്യ ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ കേരള ഓൾ റൗണ്ടർ ജലജ് സക്സേന രണ്ടാം ഇന്നിങ്സിൽ ആറു വിക്കറ്റുകൾ കൂടി നേടി ഛത്തീസ്ഗഡിനെതിരെ താരത്തിന്റെ വിക്കറ്റ് നേട്ടം 11 ആയി ഉയർത്തി.
രണ്ടാം ഇന്നിങ്സിൽ ഋഷഭ് തിവാരി, ഹർപ്രീത് സിങ് ഭാട്യ, അമൻദീപ് കാരെ, ശശാങ്ക് സിങ്, എം.എസ്.എസ്. ഹുസൈൻ, സുമിത് റുയ്കർ എന്നിവരുടെ വിക്കറ്റുകളാണ് സക്സേന സ്വന്തമാക്കിയത്. കേരളത്തിനായി വൈശാഖ് ചന്ദ്രൻ രണ്ടും ഫാനൂസ്, ബേസിൽ എൻ.പി. എന്നിവർ ഓരോ വിക്കറ്റു വീതവും നേടി