ലണ്ടൻ : ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിനു ശേഷം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ് വ്യക്തമാക്കി.നിലവിൽ മുപ്പത്തിയേഴുകാരനായ അദ്ദേഹം ഇംഗ്ലണ്ടിനായി 167 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 602 വിക്കറ്റുകളാണ് നേടിയത്. 600 വിക്കറ്റുകൾ നേടുന്ന നാലാമത്തെ മാത്രം താരമാണ് അദ്ദേഹം. ഇംഗ്ലണ്ടിനായി ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റു നേടിയവരുടെ പട്ടികയില്‍ രണ്ടാമനാണ് ബ്രോഡ്. ജയിംസ് ആൻഡേഴ്സനാണ് പട്ടികയിൽ ഒന്നാമത്. വിരമിക്കൽ തീരുമാനം പെട്ടെന്ന് എടുത്തതാണെന്നും ഓസ്ട്രേലിയക്കെതിരെയുള്ള മത്സരമാണ് അതിന് അനുയോജ്യമെന്ന് കരുതുന്നതായും ബ്രോഡ് വ്യക്തമാക്കി.
2006ൽ പാകിസ്ഥാനെതിരെയുള്ള ട്വന്റി20 പരമ്പരയിലാണ് ബ്രോഡ് ആദ്യമായി രാജ്യത്തിന്റെ ജേഴ്‌സിയണിഞ്ഞത്. 2007ലെ ട്വന്റി20 ലോകകപ്പിൽ യുവരാജ് സിങ് ഒരോവറിലെ 6 പന്തിലും സിക്സറടിച്ചപ്പോൾ ബ്രോഡിന്റെ കരിയർ അവസാനിച്ചുവെന്നാണ് പലരും കരുതിയിരുന്നത്. എന്നാൽ എല്ലാം തകർന്നിടത്ത് നിന്ന് ബ്രോഡ് തിരിച്ചു വരുന്നതാണ് പിന്നീട് ലോകം കണ്ടത്. 2010ലെ ട്വന്റി20 ലോകകപ്പ് ജേതാക്കളായ ഇംഗ്ലfഷ് ടീമിന്റെ ഭാഗമായിരുന്നു. ഏകദിനത്തിൽ 121 മത്സരങ്ങളിൽ നിന്ന് 178 വിക്കറ്റ് നേടിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച ആഷസിൽ മാത്രം 150 വിക്കറ്റ് തികയ്ക്കാനും ബ്രോഡിനായി. ആഷസിൽ 8 തവണ 5 വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്.