കൊച്ചി:ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനുള്ള നടപടികൾ ഹൈക്കോടതിയെ അറിയിച്ച് സർക്കാരും ദേവസ്വം ബോർഡും.പതിനെട്ടാം പടിയിൽ പുതുതായി 100 ഐആർബി ഉദ്യോഗസ്ഥരെ നിയമിച്ചു.കൂടാതെ
മരക്കൂട്ടം മുതൽ സന്നിധാനം വരെ 420 പോലീസുകാരെ അധികമായി നിയോഗിച്ചുവെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ചന്ദ്രാനന്ദൻ റോഡ് വഴി തീർത്ഥാടകരെ കടത്തി വിടില്ലെന്ന തീരുമാനവും സർക്കാർ ഹൈക്കോടതിയിൽ വിശദീകരിച്ചു.സന്നിധാനത്തേക്കുള്ള പ്രവേശനവും മടക്കവും വൺവേ ആക്കിയെന്നും സർക്കാർ അറിയിച്ചു. അതേസമയം, സർക്കാർ വിളിച്ച ആലോചനാ യോഗത്തിലെ തീരുമാനം നാളെ അറിയിക്കാൻ ജില്ലാ കളക്ടർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. നിലയ്ക്കലിലെ പാർക്കിംഗിന് ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കാൻ കരാറുകാരന് നോട്ടീസ് നൽകിയെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചിട്ടുണ്ട്. പാർക്കിംഗ് സൗകര്യങ്ങൾ കാര്യക്ഷമമാക്കിയില്ലെങ്കിൽ കരാറുകാരെ പുറത്താക്കണമെന്ന് കോടതി നിരീക്ഷിച്ചു. എല്ലാ തീർത്ഥാടർക്കും ദർശനത്തിന് സൗകര്യമുണ്ടാകുമെന്ന് അനൗൺസ് ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചു. സിറ്റിംഗ് നാളെയും തുടരും.