കൊച്ചി: എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധജാഥയില്‍ നിന്ന് കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജന്‍ വിട്ടു നില്‍ക്കുന്നത് ഏറെ വിവാദമാകുന്നു.കൊച്ചിയിൽ ദല്ലാൾ നന്ദകുമാറിൻ്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിൽ ഇ പി ജയരാജൻ പങ്കെടുക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
ജനകീയ പ്രതിരോധ ജാഥ ആരംഭിക്കുന്നതിന്‍റെ തൊട്ടു തലേ ദിവസമാണ് ഈ ചടങ്ങ് നടന്നത്. ആരോഗ്യകാരണങ്ങളാലല്ല ജയരാജന്‍ ജാഥയില്‍ നിന്ന് വിട്ടു നിന്നതെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. സംഭവം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വിശദീകരിച്ചു.
മുഖ്യമന്ത്രി ഫ്ലാഗ് ഒഫ് ചെയ്ത ജനകീയ പ്രതിരോധ ജാഥ കണ്ണൂർ, കാസർകോട് ജില്ലകളിൽ പിന്നിട്ടിട്ടും ഇ പി യെ കാണാതായതോടെയാണ് അണികൾക്കിടയിൽ മുറുമുറുപ്പ് തുടങ്ങിയത്. വീട് ഇരിക്കുന്ന സ്ഥലത്തും നിയമസഭയെ പ്രതിനിധീകരിച്ച മട്ടന്നൂരിലും ജാഥ സ്വീകരണത്തിൽ മുന്നണി കൺവീനർ എത്താഞ്ഞതോടെ നേതാക്കൾക്കിടയിലും ചർച്ചയായി.തന്നെ തഴഞ്ഞ് പാർട്ടിയിൽ ജൂനിയറായ എം വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറി ആക്കിയ സമയത്ത് പാർട്ടി യോഗങ്ങളിൽ ഇ പി പങ്കെടുത്തിരുന്നില്ല. റിസോർട്ട് വിവാദത്തോടെ പാർട്ടി പരിപാടികളിൽ സജീവമായെങ്കിലും സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജാഥയോട് നാട്ടിലുണ്ടായിട്ടും ഇ പി മുഖം തിരിക്കുകയാണ്.