കണ്ണൂർ : കണ്ണൂർ ജില്ലയിലെ വിവാദ റിസോര്‍ട്ടിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ ഭാര്യയും മകനും ഉൾപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമായി . മൊറാഴയിലെ വൈദേകം റിസോര്‍ട്ടിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ജയരാജന്റെ ഭാര്യ ഇന്ദിര 2021 മുതൽ അംഗമാണ്. മകന്‍ ജയ്സന്‍ കമ്പനിയുടെ സ്ഥാപക ഡയറക്ടറുമാണ്. ഇതുൾപ്പെടെ കമ്പനികാര്യ മന്ത്രാലയത്തിനു സമര്‍പ്പിച്ച രേഖകള്‍ പുറത്തുവന്നു.
2014ലാണ് അരോളിയിൽ ഇ.പി.ജയരാജന്റെ വീടിനു ചേർന്നുള്ള കടമുറിക്കെട്ടിടത്തിന്റെ മേൽ വിലാസത്തിൽ 3 കോടി രൂപ മൂലധനത്തിൽ കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി റജിസ്റ്റർ ചെയ്യുന്നത് . 11 അംഗ ഡയറക്ടർ ബോർഡാണ് കമ്പനിയെ നിയന്ത്രിക്കുന്നതെന്ന് കമ്പനിയുടെ മാസ്റ്റർ ഡേറ്റയിൽ പറയുന്നുണ്ട്.
കമ്പനിക്ക് ഇതുവരെ 6.65 കോടി രൂപ വരെ നിക്ഷേപം ഉണ്ടായിട്ടുണ്ട്. ഇപിയുടെ മകൻ ജയ്സനാണ് കമ്പനിയിൽ ഏറ്റവുമധികം (2,500) ഓഹരിയുള്ള ഡയറക്ടർ. സിപിഎമ്മിന്റ പല സ്ഥാപനങ്ങളും ചില ഉന്നത നേതാക്കളുടെ വീടുകളും നിർമിച്ചു നൽകിയ തലശ്ശേരിയിലെ കെട്ടിട നിർമാണ കരാറുകാരനാണു ബോർഡ് ഓഫ് ഡയറക്ടേഴ്സിലെ മറ്റൊരു പ്രധാന അംഗം.