ദില്ലി: ജർമ്മൻ ചാൻസലർ ഒലാഫ് സ്കോൾഡിന്റെ ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബർലിൻ സന്ദർശനം നടത്തും. ആറാമത് ഇന്ത്യ ജർമ്മൻ മന്ത്രിതല യോഗത്തിന് ഇരുവരും അധ്യക്ഷത വഹിക്കും. ചാൻസലർ ഷോൾസുമായുള്ള പ്രധാനമന്ത്രിയുടെ ആദ്യ കൂടിക്കാഴ്ചയാണിത്. ബെർലിനിലെത്തുന്ന നരേന്ദ്ര മോദി ഇന്ത്യ-ജർമ്മനി ഇന്റർ ഗവൺമെന്റൽ കൺസൾട്ടേഷൻസിന്റെ ആറാമത് എഡിഷന്റെ ഭാഗമായി ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായി ചർച്ചകൾ നടത്തും. നാളെ കോപ്പൻഹേഗനിലും മറ്റന്നാൾ പാരീസിലും പ്രധാനമന്ത്രിയെത്തും.മൂന്ന് ദിവസത്തേക്കാണ് സന്ദർശനം ഉണ്ടാവുക. സന്ദർശനത്തിൽ പ്രവാസി മലയാളികളെയും, വ്യവസായ പ്രമുഖരെയും പ്രധാനമന്ത്രി കാണും. കൂടാതെ ഇന്ത്യ ജർമ്മൻ മന്ത്രിതല യോഗത്തിൽ റഷ്യ – യുക്രെയ്ൻ യുദ്ധം പ്രധാന ചർച്ചാ വിഷയമാകും.
മേയ് രണ്ടു മുതൽ നാലു വരെയായിരിക്കും പ്രധാനമന്ത്രി സന്ദർശനം നടത്തുക. പ്രധാനമന്ത്രിയുടെ ഈ വർഷത്തെ ആദ്യ വിദേശ സന്ദർശനം കൂടിയാണിതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആദ്യം ജർമനിയും അതിന് ശേഷം ഡെന്മാർക്കും അദ്ദേഹം സന്ദർശിക്കും. കൂടാതെ ഡെന്മാർക്കിൽ നടക്കുന്ന രണ്ടാമത്തെ ഇന്ത്യ-നോർഡിക് ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. തുടർന്ന് നാലാം തീയതി മടക്കയാത്രയിൽ ഫ്രാൻസിൽ അധികാരം നിലനിർത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തു കയും ജർമനിയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.
തുടർന്ന് ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സനുമായും പ്രധാനമന്ത്രി ചർച്ച നടത്തും. കൂടാതെ ഇന്ത്യ-ഡെൻമാർക്ക് ബിസിനസ് ഫോറത്തിൽ പങ്കെടുക്കുകയും ഡെന്മാർക്കിലെ ഇന്ത്യൻ പൗരന്മാരുമായി സംവദിക്കുകയും ചെയ്യും. കൊവിഡിന് ശേഷമുള്ള സാമ്പത്തിക വീണ്ടെടുക്കൽ, കാലാവസ്ഥാ വ്യതിയാനം, സാങ്കേതികവിദ്യയുടെ നവീകരണം, പുനരുപയോഗിക്കാവുന്ന ഊർജം, ആഗോള സുരക്ഷാ സാഹചര്യം, ആർട്ടിക് മേഖലയിലെ ഇന്ത്യ-നോർഡിക് സഹകരണം തുടങ്ങിയ വിഷയങ്ങളിൽ ഉച്ചകോടി ശ്രദ്ധയൂന്നും.