ലോകത്ത് ഇന്ന് ഏറ്റവും ഉയർന്ന വളർച്ചാ നിരക്കുള്ള ഒരു പ്രധാന സമ്പദ്‌വ്യവസ്ഥയാണ് ഭാരതമെന്ന് നൊബേൽ സമ്മാന ജേതാവായ സാമ്പത്തിക വിദഗ്ധൻ മൈക്കൽ സ്പെൻസ് അഭിപ്രായപ്പെട്ടു. ലോകത്തിലെ ഏറ്റവും മികച്ച ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയാണ് ഭാരതമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ഗ്രേറ്റർ നോയിഡയിലെ ബെന്നറ്റ് സർവകലാശാലയിലെ വിദ്യാർത്ഥികളുമായി സംവദിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2001 ലാണ് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൈക്കൽ സ്പെൻസിന് ലഭിക്കുന്നത്.
“നിലവിൽ ഏറ്റവും ഉയർന്ന സാധ്യതയുള്ള വളർച്ചാ നിരക്കുള്ള പ്രധാന സമ്പദ്‌വ്യവസ്ഥ ഭാരതമാണ്. ലോകത്തിലെ ഏറ്റവും മികച്ച ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയും ധനകാര്യ മാതൃകയും ഭാരതം വിജയകരമായി വികസിപ്പിച്ചെടുത്തു. ശക്തമായ ശാസ്ത്ര-സാങ്കേതിക ഉപകരണങ്ങൾ ഇന്ന് നിലവിലുണ്ട്. അത് ശരിയായി ഉപയോഗിക്കുകയാണെങ്കിൽ, മനുഷ്യക്ഷേമത്തിനായി ഇത് സഹായിക്കും”- സ്പെൻസ് പറഞ്ഞു. പകർച്ചവ്യാധികൾ, ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ, കാലാവസ്ഥാ ആഘാതങ്ങൾ മുതലായവ കാരണം ഏഴ് പതിറ്റാണ്ട് പഴക്കമുള്ള ആഗോള സമ്പദ്‌വ്യവസ്ഥ തകരുമ്പോഴാണ് ഇത്തരം പ്രവണതകളിൽ തകരാതെയുള്ള ഭാരത്തത്തിന്റെ മുന്നേറ്റമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ആഗോള സമ്പദ്‌വ്യവസ്ഥയുടെ പരിണാമവുമായി ബന്ധപ്പെട്ട് നടത്തിയ അദ്ദേഹത്തിന്റെ പഠനങ്ങൾ സാമ്പത്തിക ശാസ്ത്ര രംഗത്ത് പ്രധാനപ്പെട്ടവയാണ്.