റിലീസിന് രണ്ട് ദിവസം ബാക്കി നില്‍ക്കെ ഭ്രമയുഗമെന്ന ചിത്രത്തിലെ മമ്മൂട്ടി അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിന്റെ പേര് മാറ്റാന്‍ തയാറാണെന്ന് നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചു. കുഞ്ചമണ്‍ പോറ്റിയെന്ന പേരിനെതിരെ കോട്ടയത്തെ പഞ്ചമണ്‍ ഇല്ലക്കാര്‍ കോടതിയില്‍ ഹരജി നല്‍കിയതിനെത്തുടര്‍ന്നാണ് തീരുമാനം. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗത്തില്‍ കുഞ്ചമണ്‍ പോറ്റി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. പഞ്ചമണ്‍ പോറ്റി എന്നത് തങ്ങളുടെ സ്ഥാനപ്പേരാണെന്നും ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം ദുര്‍മന്ത്രവാദം ചെയ്യുന്നതായി കാണിക്കുന്നത് തങ്ങളുടെ സല്‍പ്പേരിനെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന് ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്.
ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോ സംവിധായകനോ തങ്ങളുടെ ഇല്ലപ്പേര് സിനിമയില്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് ആരെയും ബന്ധപ്പെട്ട് അനുവാദം ചോദിച്ചിരുന്നില്ലെന്നും മമ്മൂട്ടിയെപ്പോലൊരു നടന്‍ ചെയ്യുന്ന കഥാപാത്രം സമൂഹത്തില്‍ ഒരുപാടുപേരെ സ്വാധീനിക്കുമെന്നും, ഇത് ഞങ്ങളുടെ കുടുംബത്തിനെ മനപൂര്‍വം താറടിക്കുമോയെന്നും, തറവാടിനെ മാനം കെടുത്തുമോയെന്ന് ഭയപ്പെടുന്നുവെന്നും ആശങ്കയറിയിച്ച ഹർജിക്കാർ സിനിമയില്‍ കുടുംബത്തിന്റെ പേര് പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.
കൊട്ടാരത്തില് ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ പഞ്ചമണ്‍ ഇല്ലക്കാരെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. പാരമ്പര്യമായി മന്ത്രവാദം ചെയ്യുന്നവരാണ് ഇവര്‍. എന്നാൽ സിനിമയിലെ കുഞ്ചമണ്‍ പോറ്റിക്ക് ഐതിഹ്യമാലയുമായി ബന്ധമില്ലെന്ന് സംവിധായകന്‍ രാഹുല്‍ സദാശിവന്‍ ചിത്രത്തിൻറെ പ്രൊമോഷൻ പരിപാടിക്കിടെ പറഞ്ഞു. ഇതേത്തുടര്‍ന്നാണ് കുഞ്ചമണ്‍ പോറ്റി എന്ന പേര് മാറ്റി പകരം കൊടുമോണ്‍ പോറ്റി എന്നാക്കാമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചത്.