ദില്ലി: രാജ്യത്തിന്റെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും. ഭൂമിപൂജയോടെ ഉച്ചക്ക് ഒരുമണിക്കാണ് ചടങ്ങ്. 971 കോടി രൂപ ചെലവില്‍ 64,500 ചതുരശ്ര മീറ്ററിലാണ് നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നത്. 2022 ഓടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ടാറ്റാ പ്രോജക്ട്സ് ലിമിറ്റഡിനാണ് നിര്‍മ്മാണ കരാര്‍ നല്‍കിയിരിക്കുന്നത്.
സെന്‍ട്രല്‍ വിസ്ത പദ്ധതി പ്രകാരം നിലവിലുള്ള പാര്‍ലമെന്‍റ് മന്ദിരത്തിന് സമീപത്ത് തന്നെയാണ് പുതിയതും നിര്‍മ്മിക്കുന്നത്. അതേ സമയം തറക്കില്ലിടാൻ അനുമതി നല്‍കിയെങ്കിലും പദ്ധതിയെ എതിര്‍ക്കുന്ന ഹര്‍ജികളില്‍ തീര്‍പ്പാകും വരെ നിലവിലുള്ള കെട്ടിടങ്ങള്‍ പൊളിക്കുകയോ, മരങ്ങള്‍ വെട്ടിമാറ്റുകയോ ചെയ്യരുതെന്ന് സുപ്രീംകോടതി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എന്നാല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് വളരെ കാലം മുൻപേ നിയമനിർമ്മാണത്തിനായി ഉപയോഗിച്ചിരുന്ന കെട്ടിടമാണ് ഇന്ന് നാം കാണുന്ന പാർലമെന്റ്. അക്കാലത്ത് കേവലം 145 സീറ്റുകൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഭരണഘടനാ നിർമ്മാണത്തിനായുള്ള സഭ ചേരുന്നതിനായി കൂടുതൽ ഇരിപ്പിടങ്ങൾ അവിടെ സജ്ജീകരിക്കേണ്ടി വന്നു. ഇതിന് ശേഷവും നിരവധി തവണ ഇവിടെ ജനപ്രതിനിധികൾക്ക് ഇരിക്കുവാനുള്ള സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കേണ്ടതായി വന്നിട്ടുണ്ട്. കെട്ടിടത്തിന് ഉള്ളിൽ ഇതിനായി നിരവധി മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. സ്വതന്ത്ര ഭാരതത്തിലെ ആദ്യ പൊതു തിരഞ്ഞെടുപ്പ് നടന്ന 1952ൽ 461 സീറ്റുകളാണുണ്ടായിരുന്നത്. എന്നാൽ അടുത്ത തിരഞ്ഞെടുപ്പായപ്പോഴേക്കും ഇതിന്റെ എണ്ണം 499 ആയി ഉയർന്നു. നിലവിൽ പാർലമെന്റിന്റെ സെന്‍ട്രൽ ഹാളിൽ 550 സീറ്റുകളാണ് ഉള്ളത്. പഴയകാല നിർമ്മിതിയായതിനാൽ പലപ്പോഴും ഹാളിന് ബലമേകുന്ന തൂണുകൾക്ക് പിന്നിൽ മറഞ്ഞിരിക്കേണ്ട ഗതികേടിലാണ് പിൻനിരയിലെ എംപിമാരുടെ സീറ്റുകളെന്നതാണ് വേദനാജനകമായ ഒരു കാഴ്ച. ജനാധിപത്യത്തിന്റെ കാഴ്ച മറയ്ക്കുന്ന ഇത്തരം സീറ്റുകൾ ഒരു എംപിയും ഒരിയ്ക്കലും ആഗ്രഹിക്കില്ല എന്നതാണ് വസ്തുത.
അതേസമയം ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് പാർലമെന്റിൽ അംഗങ്ങളുടെ എണ്ണം നിജപ്പെടുത്തുന്നത്. 1971 ലെ സെൻസസ് അനുസരിച്ചാണ് നിലവിലെ 545 സീറ്റുകളെന്ന കണക്കിൽ ലോക്സഭയിലെ ജനപ്രതിനിധികളുടെ എണ്ണം തിട്ടപ്പെടുത്തിയിരിക്കുന്നത്. ഈ സീറ്റ് വിഹിതത്തിന്റെ കാലവധി 2026 വരെയാണുള്ളത്. 2001 ലെ സെൻസസ് പ്രകാരം പുതിയ നൂറ്റാണ്ടിലെ അംഗങ്ങളുടെ എണ്ണം പുതുക്കി നിർണ്ണയിക്കുമെന്ന് കണക്കാക്കുന്നു. ഇവരെ കൂടി ഉൾക്കൊള്ളാനുള്ള ശേഷി നിലവിലെ ഹാളിനില്ലാത്തതാണ് പുതിയ പാർലമെന്റ് മന്ദിരം ആവശ്യമായി വരുന്നതിന്‍റെ പ്രധാന കാരണം.